KeralaTop News

CSR ഫണ്ട് തട്ടിപ്പ് : അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയില്‍; വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്ക് എതിരെയും ആരോപണം

Spread the love

CSR ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയില്‍. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ പൊലീസാണ്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്‌സ് നേരിട്ട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ തട്ടിപ്പില്‍ കൂടെ വാങ്ങിക്കൂട്ടിയ ഇടുക്കിയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പൊലീസ് തുടങ്ങി.

തട്ടിപ്പില്‍ സീഡ് സൊസൈറ്റിക്ക് എതിരെയും അനന്തുകൃഷ്ണനെതിരെയും പരാതി നല്‍കാനും നീക്കമുണ്ട്. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തുമ്പോള്‍ പരാതി നല്‍കാനാണ് തീരുമാനം. 350 പരാതികളില്‍ 12 കേസുകളാണ് നിലവില്‍ ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്ക് എതിരെയും ആരോപണമുണ്ട്. മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്. പരാതികളില്‍ പോലീസ് നടപടി ഇന്നുണ്ടാകുമെന്നാണ് വിവരം. 48 പേര്‍ക്ക് വടക്കാഞ്ചേരിയില്‍ പണം നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. പണം മടക്കി നല്‍കാമെന്ന് ഉറപ്പിന്‍മേല്‍ പണം നഷ്ടമായവര്‍ പരാതി നല്‍കാത്ത സാഹചര്യവുമുണ്ട്. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ബുഷറാ റഷീദിനെതിരെയാണ് പരാതി. ബുഷറ റഷീദിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ സീഡ് സൊസൈറ്റി രൂപീകരിച്ചു എന്നാണ് ആരോപണം. തട്ടിപ്പില്‍ കൗണ്‍സിലറുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസില്‍ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ബുഷറാ റഷീദിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണമാണ് വടക്കാഞ്ചേരിയില്‍ നടക്കുന്നത്.

അതേസമയം, അനന്തു കൃഷ്ണനെതിരെ കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ വീണ്ടും കേസ്. Entrepreneurship Development Society എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് ആണ് പരാതിക്കാരി. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് എതിരെയാണ് കേസ്. 421 പേരെ വഞ്ചിച്ച് 2,16,45,745 രൂപ കൈപ്പറ്റി എന്ന് പരാതി. സ്‌കൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ നല്‍കാം എന്നായിരുന്നു വാഗ്ദാനം.

അനന്തുകൃഷ്ണനായി മൂവാറ്റുപുഴ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കേസില്‍ അനന്തുകൃഷ്ണന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചതും പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ഇന്ന് മാധ്യമങ്ങളെ കാണും.