Saturday, February 1, 2025
Latest:
KeralaTop News

കല്ലുമ്മക്കായ ബിരിയാണി മുതല്‍ ആലങ്ങാടന്‍ ശര്‍ക്കര വരെ; സിഎംഎഫ്ആര്‍ഐയില്‍ ത്രിദിന മത്സ്യമേള തുടങ്ങി

Spread the love

മത്സ്യപ്രേമികളെയും നാടന്‍ ഉല്‍പന്നങ്ങള്‍ തേടുന്നവരെയും ഒരുപോലെ ആകര്‍ഷിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ത്രിദിന മത്സ്യമേളക്ക് തുടക്കമായി. സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രര്‍ശനം, ബയര്‍സെല്ലര്‍ സംഗമം, ഓപണ്‍ ഹൗസ്, ശില്‍പശാലകള്‍, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങള്‍. കല്ലുമ്മക്കായ ബിരിയാണി, സാഗരസദ്യ, ചെമ്മീന്‍ പിടി, കരിമീന്‍ പൊള്ളിച്ചത് തുടങ്ങി കടല്‍കായല്‍ വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് മേളയിലെ സീഫുഡ് ഫെസ്റ്റ്. ശാസ്ത്രീയമായി ശുദ്ധീകരണം നടത്തിയ കായല്‍ മുരിങ്ങയും (ഓയിസ്റ്റര്‍) വൈവിധ്യങ്ങളായ പലഹാരങ്ങളും ലഭ്യമാണ്.

നാടന്‍ ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് കര്‍ഷക സംഘങ്ങള്‍ നേരിട്ടെത്തിക്കുന്ന നാടന്‍ ഉല്‍പന്നങ്ങളാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. മേളയുടെ ഭാ?ഗമായ ബയര്‍സെല്ലര്‍ സംഗമത്തിലാണ് ഈ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നത്. എറെ ആവശ്യക്കാരുള്ള ആലങ്ങാടന്‍ ശര്‍ക്കര, മുരിങ്ങ പുട്ട്‌പൊടി, ചെറുധാന്യ പോഷകമിശ്രിതം, ബനാന ഹല്‍വ, ചക്കപ്പൊടി, പൊക്കാളി ഉല്‍പന്നങ്ങള്‍, കൂണ്‍, തേന്‍, എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ തുടങ്ങി ധാരാളം തദ്ദേശീയ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. കര്‍ഷക സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണിയൊരുക്കലും വ്യാപാരവിതരണ കരാര്‍ ഉറപ്പാക്കലും ബയര്‍സെല്ലര്‍ സംഗമം ലക്ഷ്യമിടുന്നു.

നിറവൈവിധ്യവും ആകാരഭംഗിയുമുള്ള അലങ്കാരമത്സ്യങ്ങളുടെ വില്‍പനയും മേളയിലുണ്ട്. അരൊവണ, ഡിസ്‌കസ്, ഓസ്‌കാര്‍ തുടങ്ങി അനേകം മത്സ്യയിനങ്ങല്‍ ലഭ്യമാണ്. കൂടാതെ, കരിമീന്‍ കുഞ്ഞുങ്ങളും ലഭിക്കും. കൂടാതെ, പച്ചക്കറിതൈകള്‍, വിത്തുകള്‍, വളങ്ങള്‍ തുടങ്ങിയവയും മേളയുടെ ഭാഗാണ്.

ഫിഷറീസ് അനുബന്ധ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനവും മേളയിലുണ്ട്. മേളയുടെ ഉദ്ഘാടനം ബംഗളൂരുവിലെ അഗ്രികള്‍ച്ചര്‍ ടെക്‌നോളജി അപ്ലിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ വി വെങ്കടസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ഡെവലപ്‌മെന്റ് മാനേജര്‍ അജീഷ് ബാലു, സിഎംഎഫ്ആര്‍ഐ ഷെല്‍ഫിഷ് വിഭാഗം മേധാവി ഡോ എ പി ദിനേശ്ബാബു, ഡോ ഷോജി ജോയ് എഡിസന്‍, ഡോ സ്മിത ശിവദാസന്‍ പ്രസംഗിച്ചു. രാവിലെ 10 മുതല്‍ രാത്രി വരെയാണ് മേളയുടെ സമയം.