Tuesday, March 4, 2025
Latest:
NationalTop News

ഇന്ന് ജാതീയത ഇല്ലെന്ന് ഗൗതം മേനോൻ ; എതിർത്ത് വെട്രിമാരൻ

Spread the love

ഇന്നത്തെ സമൂഹത്തിൽ ജാതീയതയില്ലെന്നും അതിനെ ആസ്പദമാക്കി സിനിമ നിർമ്മിക്കുന്നതിനോട് യോജിപ്പില്ലെന്നും സംവിധായകൻ ഗൗതം മേനോൻ പറഞ്ഞത് ഒട്ടേറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസ്താവനയോട് വിയോജിച്ച് കൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകൻ വെട്രിമാരൻ. ‘ജാതി എന്ന വിഷയത്തെ കുറിച്ച് സിനിമ എടുക്കാൻ തുനിഞ്ഞിട്ട്, അങ്ങനെയൊന്നു ഇന്ന് ഇല്ല എന്ന് മനസിലാക്കിയ ശേഷം 80കളിലും 90 കളിലും ഉള്ള കഥകൾ എടുത്തു സിനിമയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല, അത്തരം കഥകൾ ഇനി പറയണ്ട ആവശ്യമില്ല എന്നാണ് ഗൗതം മേനോൻ പറഞ്ഞത്.

കഴിഞ്ഞ ദിവസം ഒരു പ്രെസ്സ്മീറ്റിൽ, ഒരു വലിയ ഇരുണ്ട കാലഘട്ടം താണ്ടി വന്ന് ജനങ്ങൾ ജീവിക്കുകയാണ്, അപ്പോൾ വീണ്ടും അവരെ അക്രമാസക്തരാക്കുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുകയായ താങ്കൾ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ഇന്ത്യയിൽ ജാതി വിവേചനമോ ജീവിത ശൈലിയിൽ ഏറ്റക്കുറച്ചിലുകളോ, ഇല്ല എന്ന് ഒരാൾ പറയുന്നു എങ്കിൽ അവരൊക്കെ എവിടെയാണ് ജീവിക്കുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല തമിഴ്നാട്ടിൽ എന്നല്ല ഇന്ത്യ മുഴുവനായി ജാതീയത ഇന്നും നിലനിൽക്കുന്നു. എത്രയോ സംഭവങ്ങൾ ആണ് നമുക്ക് ചുറ്റും ദിനംപ്രതി നടക്കുന്നത് എന്നും വെട്രിമാരൻ പറഞ്ഞു.

ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തിയ നിരവധി സിനിമകൾ കഴിഞ്ഞ 10 വർഷത്തിൽ തമിഴ് സിനിമയിൽ ഉണ്ടായി. വെട്രിമാരൻ, പാ രഞ്ജിത്ത്, മാരി സെൽവരാജ്, എന്നെ സംവിധായകരുടെ ഉദയം ആണ് സമീപ കാലത്ത്, സമൂഹത്തിലെ വരേണ്യ വർഗം, ജാതീയമായും സാമ്പത്തികമായും കീഴ്തട്ടിൽ ഉള്ള ജനതയ്ക്ക് മേൽ നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങൾ സിനിമയിലൂടെ ഉറക്കെ വിളിച്ച് പറയാൻ ഇൻഡസ്ട്രിക്ക് കെൽപ്പ് നൽകിയത്.

എന്നാൽ അത്തരം ചിത്രങ്ങൾ ആളുകളെ കൂടുതൽ അക്രമാസക്തരാക്കുന്നു എന്ന രീതിയിൽ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ആണിപ്പോൾ ഈ രണ്ട് സംവിധായകരുടെ പ്രസ്താവനകൾ ചർച്ചയാകുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ ഒന്നും രണ്ടും ഭാഗങ്ങളിൽ സുപ്രധാന വേഷങ്ങളിൽ ഗൗതം മേനോൻ അഭിനയിച്ചിരുന്നു. ഇരു ചിത്രങ്ങളിലും ഉടനീളം ജാതീയതയും, സമൂഹത്തിൽ പല ഇടങ്ങളിൽ നിലനിൽക്കുന്ന മേൽക്കോയ്മയും ചൂഷണങ്ങളും ചർച്ച ചെയ്യുന്നുമുണ്ട് എന്നതും ശ്രദ്ധേയമാണ്.