‘ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരുടെ മനോവീര്യം കെടുത്തി’; സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വിലയിരുത്തൽ
ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരുടെ മനോവീര്യം കെടുത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ല സമ്മേളനം. കോഴിക്കോട്ടെ സ്ഥാനാർഥികൾക്ക് മുതിർന്ന നേതാക്കളുടെ പിന്തുണ കിട്ടിയില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വിവാദമായ പി എസ് സി നിയമന കോഴ ആരോപണം പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയതായും വിലയിരുത്തി. സമ്മേളനം രണ്ടാം ദിനവും തുടരുകയാണ്.
പ്രവർത്തന റിപ്പോർട്ടിൽ മേലുള്ള ചർച്ചയാണ് വടകരയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിനവും പുരോഗമിക്കുന്നത്. ജില്ലയിൽ പാർട്ടി അഭിമുഖികരിച്ച പ്രധാന പ്രശ്നങ്ങൾ ഇതിനൊടകം പ്രതിനിധികൾ മുന്നോട്ട് വെച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോടും വടകരയിലും ഉണ്ടായ തോൽവി പ്രവർത്തകരുടെ മനോവീര്യം കെടുത്തി. ഭാവി മുഖ്യമന്ത്രിയായി ജനങ്ങൾ കാണുന്ന കെ കെ ശൈലജയുടെ തോൽവി നാണകേടുണ്ടാക്കി. മുതിർന്ന നേതാവും കോഴിക്കോട്ടെ സ്ഥാനാർത്ഥിയുമായിരുന്ന എളമരം കരീംമിന് മുതിർന്ന നേതാക്കളുടെ പിന്തുണ കിട്ടിയില്ലെന്നും വിമർശനം ഉയർന്നു.
സി ഐ ടി യു നേതാവ് പ്രമോദ് കോട്ടുളിക്ക് നേരെ ഉയർന്ന പിഎസ് സി നിയമന കോഴ വിവാദം പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയതായും പ്രതിനിധികൾ പറഞ്ഞു. തുടർഭരണം ലഭിച്ചത് ക്ഷേമ പ്രവർത്തനങ്ങളിലുടെയാണ്. സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി ഈ പ്രവത്തനങ്ങളെ ബാധിക്കരുതെന്നും അഭിപ്രായപ്പെട്ടു.