NationalTop News

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

Spread the love

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി. നിയമനം രാഷ്ട്രപതി അംഗീകരിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

വൈവിധ്യമേറിയ നിയമ മേഖലകളില്‍ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. കേരളാ ലോ അക്കാദമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 1991 മുതല്‍ അഭിഭാഷകനായി പ്രാക്റ്റീസ് തുടങ്ങി.

2007 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായി (ടാക്‌സ്). 2011 നവംബറില്‍ കേരളാ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി. തുടര്‍ന്ന് 2013 ല്‍ അവിടെ തന്നെ സ്ഥിരം ജഡ്ജിയായി. 2023 മാര്‍ച്ചില്‍ പാട്‌ന ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.