മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്; പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം
മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ബഹുമതി ഇതോടെ നിർമല സീതാരാമൻ സ്വന്തമാക്കും. ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിർത്താനും നികുതി സംബന്ധിച്ച് എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
എയിംസ് അടക്കം കേരളത്തിന്റെ നിരവധി ആവശ്യങ്ങൾ ധന മന്ത്രിക്ക് മുന്നിൽ ഉണ്ട്. . രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
72 ശതമാനത്തിലധികം നികുതിദായകർ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയിട്ടുള്ളതിനാൽ പുതിയ സ്ലാബിന് കൂടുതൽ പ്രാധാന്യം ലഭിക്കാൻ ഇടയുണ്ട്. കേരളത്തെ സംബന്ധിച്ച് മുണ്ടക്കൈ-ചൂരൽമല സാമ്പത്തിക പാക്കേജ് ബജറ്റിൽ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയശേഷം മാർച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രിൽ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തിൽ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.