അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം, രേവതിക്ക് നീതി ആവശ്യപ്പെട്ട് കല്ലേറ്, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു
ഹൈദരാബാദ് : തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തിൽ തിരക്കിൽപ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം വീട് ആക്രമിച്ചു. ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് സംഘം പ്രതിഷേധിച്ചത്.
പുഷ്പ 2-വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തിൽ അല്ലു അർജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നരഹത്യക്കേസിലെ നടപടിയിൽ മണിക്കൂറുകൾക്കകം ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അർജുന് ജയിലിൽ കിടക്കേണ്ടി വന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകൻ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്.