NationalTop News

2025 മുതൽ കേന്ദ്രം സെൻസസ് നടപടികൾ ആരംഭിക്കും

Spread the love

ജനസംഖ്യ നിർണയത്തിനായുള്ള സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം മുതൽ ആരംഭിച്ചേക്കും. സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 2011 ൽ ആയിരുന്നു അവസാനമായി സെൻസെസ് നടത്തിയത്. 2021 ൽ നടത്തേണ്ടി ഇരുന്ന സെൻസെസിൽ നാല് വർഷം വൈകി ആണ് നടപടികൾ പോലും ആരംഭിച്ചത്. ഇതിനായുള്ള വിവരശേഖരണത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി.

അതേസമയം, കഴിഞ്ഞ സെൻസസ് ഇന്ത്യയിൽ 121 കോടിയിലധികം ജനസംഖ്യ രേഖപ്പെടുത്തിയിരുന്നു. ഇത് 17.7 ശതമാനം വളർച്ചാ നിരക്ക് പ്രതിഫലിപ്പിക്കുന്നതാണ്. മൊബൈൽ ആപ്പ് വഴി പൂർണമായും ഡിജിറ്റൽ രീതിയിലായിരിക്കും ഇത്തവണത്തെ സെൻസസ് നടപടികൾ.രജിസ്ട്രാര്‍ ജനറലും ഇന്ത്യന്‍ സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണിന്റെ ഡെപ്യുട്ടേഷന്‍ കാലാവധി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. 2026 ഓടെ സെൻസസ് നടപടികൾ പൂർത്തിയാക്കി ലോക്സഭ മണ്ഡല പുനർനിർണയത്തിലേക്ക് കടക്കും. മണ്ഡലം പുനർനിർണയം 2028 ഓടെ പൂർത്തിയാക്കാനും നീക്കമുണ്ട്. പ്രതിപക്ഷ ആവശ്യമായ ജാതി സെൻസസ് നടത്തിയെക്കില്ലെന്നും വിവരമുണ്ട്. സെൻസസുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.