SportsTop News

കറക്കി വീഴ്ത്തി സാന്റ്‌നർ, രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി പരമ്പര നഷ്ടം

Spread the love

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി, പരമ്പര നഷ്ടം. ഒരു മത്സരം ശേഷിക്കെ പൂനെ ടെസ്റ്റ് 113 റണ്‍സിന് ജയിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്നത്. രണ്ട് ഇന്നിംഗ്‌സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്.

സ്‌കോര്‍: ന്യൂസിലന്‍ഡ് 259, 255 & ഇന്ത്യ 156, 255. ബെംഗളൂരു ടെസ്റ്റിലും ന്യൂസിലന്‍ഡ് ആധികാരിക വിജയം നേടിയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് നവംമ്പര്‍ ഒന്നിന് മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും.

359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ 81 റണ്‍സിലെത്തിയിരുന്നു. ആറാം ഓവറിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(8) നഷ്ടമായിരുന്നെങ്കിലും യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെയാണ് വിജയ പ്രതീക്ഷ മുന്നിൽ കണ്ടത്. 65 പന്തില്‍ 77 റണ്‍സെടുത്ത ജയ്‌സ്വാളിനെ സ്‌കോര്‍ 127ല്‍ എത്തിയപ്പോള്‍ സാന്റ്‌നര്‍ സ്ലിപ്പില്‍ മിച്ചലിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച തുടങ്ങി.

17 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. സര്‍ഫറാസ് ഖാൻ ഒമ്പത് റണ്‍സെടുത്തു. അശ്വിനും (18), ആകാശ് ദീപും (1) അല്‍പനേരം പിടിച്ചുനിന്നു. രവീന്ദ്ര ജഡേജയുടെ (42) ഇന്നിംഗ്‌സ് തോല്‍വിഭാരം കുറയ്ക്കാന്‍ സഹായിച്ചു.