Top NewsWorld

വാക്സിനേഷൻ വൈകിയാൽ ഗസയിൽ പോളിയോ പടരാനുള്ള സാധ്യത കൂടുതലെന്ന് യുഎൻ

Spread the love

ഗസയിൽ ബുധനാഴ്ച ആരംഭിക്കാനിരുന്ന പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ്റെ അവസാന ഘട്ടം, ബോംബാക്രമണങ്ങളുടെയും കൂട്ടപലായനത്തിന്റെയും പശ്ചാത്തലത്തിൽ മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാൽ കൂടുതൽ കുട്ടികളിൽ പോളിയോ പടർന്ന് പിടിക്കുന്നതിന് മുമ്പ് ക്യാമ്പയിൻ നടത്തേണ്ടതുണ്ടെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു. കൂടുതൽ കുട്ടികൾ തളർവാതത്തിലാകുന്നതിനും വൈറസ് പടരുന്നതിനും മുമ്പ് ഗസയിൽ പോളിയോ പൊട്ടിപ്പുറപ്പെടുന്നത് തടയേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസയിൽ പോളിയോ വാക്സിനേഷൻ നൽകുന്നതിൽ കാലതാമസം വരുത്തിയാൽ കുഞ്ഞുങ്ങളിൽ പോളിയോ ബാധ പടരാനുള്ള സാധ്യത കൂടുതലാകുമെന്ന് യു എൻ. ഗസ മുനമ്പിൽ ഒരു അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്നും വാക്സിനേഷൻ ക്യാമ്പയിനിൻ്റെ അവസാന ഘട്ടം വൈകിയാൽ പോളിയോ പടർന്ന് പിടിക്കാനുള്ള സാധ്യത വളരെയധികം കൂടുമെന്നും യുഎൻ ഏജൻസി മുന്നറിയിപ്പ് നൽകി.

എന്നാൽ ഗസയിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങൾ ആളുകളുടെ സുരക്ഷയെയും സഞ്ചാരത്തെയും അപകടത്തിലാക്കുന്നത് തുടരുകയാണ്. ഇത് മൂലം കുട്ടികൾക്ക് വാക്സിനേഷൻ നൽകാനോ ജങ്ങൾക്ക് ക്യാമ്പുകളിൽ സുരക്ഷിതമായെത്താനോ സാധിക്കുന്നില്ല. ഒക്‌ടോബർ 14-ന് ആരംഭിച്ച പോളിയോ വാക്‌സിനേഷൻ ക്യാമ്പയിൻ്റെ രണ്ടാം റൗണ്ട് ആരംഭിച്ചതു മുതൽ, ഗസയിൽ 10 വയസ്സിന് താഴെയുള്ള 442,855 കുട്ടികൾക്ക് വാക്‌സിനേഷൻ വിജയകരമായി നൽകിയിട്ടുണ്ട്, ഇത് ഈ പ്രദേശങ്ങളിലെ 94 ശതമാനം കുട്ടികളെയും പ്രതിനിധീകരിക്കുന്നതാണെന്നാണ് അന്താരഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയ വടക്കൻ മേഖലയിൽ 400,000 ത്തിലധികം ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. മൂന്നാഴ്ചയിലധികമായി ഇവിടേക്ക് ഭക്ഷണവും സഹായവും എത്തിയിട്ട്. അഭയാർത്ഥികൾക്ക് ആവശ്യമായ വെള്ളമുൾപ്പെടെയുള്ളവയുടെ ലഭ്യതയും തടഞ്ഞിരിക്കുകയാണ്.

വടക്കൻ ഗസ ഗവർണറേറ്റിലേക്ക് 23,000 ലിറ്റർ ഇന്ധനം എത്തിക്കാമെന്നുള്ള യുഎന്നിന്റെ അഭ്യർത്ഥനയും ഇസ്രയേൽ അധികൃതർ നിരസിച്ചു. ഗവർണറേറ്റിൽ യുഎന്നിന്റെ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിയിരിക്കുകയാണ്.

ഒക്‌ടോബർ 6 മുതൽ വടക്ക് ഇസ്രയേൽ കരസേന ആക്രമണം ആരംഭിച്ചതിനുശേഷം, വടക്കൻ ഗസ ഗവർണറേറ്റിൽ നിന്ന് ഗസ സിറ്റിയിലേക്ക് 63,000 പേരെ മാറ്റിപ്പാർപ്പിച്ചതായാണ് കണക്ക്.ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.