KeralaTop News

കേരളത്തിൽ മൂന്നിലൊരു വിഭാഗം ബാധ്യതകളുള്ളവർ; എല്ലാം പുരോഗതിയുടെ സൂചകമെന്ന് വിദഗ്ദ്ധർ

Spread the love

കേരളത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വായ്പാ ബാധ്യതകളുള്ളവരാണെന്ന് കേന്ദ്ര സർക്കാരിൻ്റെ പഠന റിപ്പോർട്ട്. എന്നാൽ ഇതത്ര മോശം കാര്യമല്ലെന്നും സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചടവ് ശേഷിയുള്ളവരാണെന്ന് തെളിയിക്കുന്ന കണക്കാണിതെന്നും വിദഗ്ദ്ധരുടെ വിലയിരുത്തൽ. നാഷണൽ സാംപിൾ സർവേയുടെ 79ാമത് സി.എ.എം.എസ് റിപ്പോർട്ട് (2022-23) പ്രകാരമുള്ള കണക്കാണിത്. 500 രൂപയ്ക്ക് മേലെ കടബാധ്യതയുള്ളവരുടെ കണക്കാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്.

കേരളത്തിൽ ലക്ഷം ജനങ്ങളിൽ 33859 പേരും ഇത്തരത്തിൽ കടബാധ്യതയുള്ളവരാണ്. ദേശീയ ശരാശരി ലക്ഷം ജനങ്ങളിൽ 18322 പേരാണ്. കേരളത്തിൽ ജനങ്ങൾക്ക് സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭിക്കത്തക്ക വിധത്തിൽ ധനകാര്യ സ്ഥാപനങ്ങുണ്ടെന്നും അത് പുരോഗതിയുള്ള പ്രദേശത്തെ സൂചിപ്പിക്കുന്നുവെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

ലക്ഷത്തിൽ 24214 പുരുഷന്മാരും 12275 സ്ത്രീകളുമാണ് വായ്പയെടുക്കുന്നവർ. 2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കണക്കുകൾ വിലയിരുത്തി തയ്യാറാക്കിയതാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഈ കണക്കിൽ മുന്നിൽ. ലക്ഷത്തിൽ 60092 പേരും ബാധ്യത നേരിടുന്ന ആന്ധ്രയാണ് പട്ടികയിൽ മുന്നിൽ. ഓൺലൈൻ ബാങ്കിങ് ഇടപാട് നടത്തുന്നവരിൽ കേരളം (53.9%) മുന്നിലാണ്. ദേശീയ ശരാശരി 37.8 ശതമാനവുമാണ്.