KeralaTop News

മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പറഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിനെപ്പറ്റി

Spread the love

ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതും. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.

കരിപ്പൂർ വിമാനത്താവളം വഴി വലിയതോതിൽ സ്വർണ്ണം, ഹവാല പണം എല്ലാം എത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സ്വാഭാവികമായും ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് തടയുമ്പോൾ എന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നത്? മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാർ ആയിരുന്നു.അന്ന് ആ പ്രചരണത്തോടൊപ്പം കോൺഗ്രസും നിന്നിരുന്നു.

അന്നത്തെ മലബാറിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇഎംഎസ് നേതൃത്വം കൊടുത്ത സർക്കാർ മലപ്പുറം ജില്ല രൂപീകരച്ചത്. ജില്ല രൂപീകരിച്ചപ്പോൾ സംഘപരിവാറും കോൺഗ്രസും പൂർണമായും അതിനെ എതിർത്തു.’ഒരു കൊച്ച് പാകിസ്താൻ’ എന്ന് വിളിച്ചത് ആരായിരുന്നുവെന്ന് ഓർമയില്ലേ? മലപ്പുറത്തെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചുകൊണ്ട് പ്രചരണങ്ങൾ ഈ വാദഗതിക്കാർക്ക് കരുത്ത് പകരുകയാണ്. മലപ്പുറം ജില്ലയിൽ ഏതു കുറ്റകൃത്യം ഉണ്ടായാലും അത് മറ്റു ജില്ലയിൽ ഉണ്ടാകുന്നത് പോലെയാണ്. അത് ഒരു സമുദായത്തിന്റെ കുറ്റകൃത്യമല്ല. അങ്ങനെ ഒരു സമുദായത്തിനെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നത് വർഗീയ വേർതിരിവ് ഉണ്ടാക്കാനാണ്. ഈ പ്രചാരണവും വർഗീയ വേർതിരിവ് ഉണ്ടാക്കുന്നതാണെന്നും കുറ്റകൃത്യങ്ങൾ സമുദായത്തിൻ്റെ പിടലിക്ക് വയ്ക്കരുത്.
മലപ്പുറം ജില്ലാ രൂപീകരണം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.