NationalTop News

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം: അഞ്ച് സൈനികർക്ക് പരിക്ക്

Spread the love

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. അഞ്ച് സൈനികർക്ക് പരിക്കേറ്റു. നാട്ടുകാരനായ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാൾ ചുമട്ടു തൊഴിലാളിയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു.

മൂന്ന് ദിവസം മുൻപ് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. അഞ്ചു പേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കി. അതിനിടെ ബാരാമുള്ളയിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.

ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.