KeralaTop News

രാഹുല്‍ ജയിക്കില്ല, രമ്യയ്ക്ക് തങ്ങളുടെ കമ്മ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും ഇഷ്ടമല്ലെന്ന് ജനം പറയുന്നു’; വിമര്‍ശിച്ച് പി വി അന്‍വര്‍

Spread the love

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ നംതാവ് വി ഡി സതീശന്‍ മുന്നോട്ടുവച്ച ചര്‍ച്ചകള്‍ വിജയിക്കാത്ത പശ്ചാത്തലത്തില്‍ വിമര്‍ശനങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കില്ലെന്നും അവിടെ ബിജെപി ജയിച്ചാല്‍ അതിന്റെ കുറ്റം ഡിഎംകെയുടെ തലയിലിടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സതീശന്‍ വാശിപിടിച്ച് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിസിസി നിര്‍ദേശിച്ചത് പി സരിന്റെ പേരാണ്. വാശിപിടിച്ച് നിശ്ചയിച്ച, കോണ്‍ഗ്രസില്‍ തന്നെ വലിയ വിഭാഗത്തിന് എതിര്‍പ്പുള്ള സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കുക എളുപ്പമല്ലെന്ന് ഇന്നലെയാണ് പ്രതിപക്ഷ നേതാവിന് മനസിലായത്. തന്നെ പ്രകോപിപ്പിച്ച് പാലക്കാട്ടെ ബിജെപിയുടെ വിജയം തന്റെ തലയിലിടാനാണ് ശ്രമിക്കുന്നതെന്നും അന്‍വര്‍ തിരിച്ചടിച്ചു.

പാലക്കാട്ട് കോണ്‍ഗ്രസിന്റേയും സിപിഐഎമ്മിന്റേയും വലിയ ശതമാനം വോട്ട് ബിജെപിക്ക് പോകുമെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനേക്കാള്‍ നന്നായി രാഷ്ട്രീയ കളരി പഠിച്ചനവാണ് താന്‍. പ്രിയങ്കാ ഗാന്ധിയ്ക്ക് താന്‍ പിന്തുണ കൊടുത്തിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ തനിക്ക് പ്രതിപക്ഷ നേതാവിന്റെ അച്ചാരത്തിന്റെ ആവശ്യമില്ല. സതീശന്റെ അഹങ്കാരത്തിന്റെ വില പാലക്കാട്ടും ചേലക്കരയില്‍ കൊടുക്കേണ്ടി വരുമെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ ഉന്നയിച്ചത്. അവര്‍ ഇടയ്ക്കിടെ പാട്ടുപാടുന്നത് കണ്ടിട്ടുണ്ട്. അവരുടെ കമ്മ്യൂണിറ്റി പറയുന്നു അവരുടെ പേര് പറയുന്നതുപോലും ഈ നേതാവിന് ഇഷ്ടമല്ലെന്ന്. ഈ പാവപ്പെട്ട കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി ജയിച്ചിട്ട് അവരെ തിരിഞ്ഞുനോക്കാത്ത നേതാക്കളുണ്ട്. അധികാരത്തിന്റെ വക്കിലെത്തിയാല്‍ ഇവരുടെ സ്വഭാവം മാറും. ലിപ്സ്റ്റിക്കും മേക്കപ്പുമിട്ട് നടക്കുന്ന നേതാക്കളുമുണ്ടെന്നും അന്‍വര്‍ പരിഹസിച്ചു.