KeralaTop News

ബെന്നീസ് റോയല്‍ ടൂര്‍സിന്റെ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് ട്രിപ്പ് ശനിയാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും

Spread the love

ആമസോണും അന്റാര്‍ട്ടിക്കയുമടക്കം ഭൂഗോളത്തില്‍ ആരും കാണിക്കാത്ത വ്യത്യസ്ത യാത്രകളൊരുക്കി ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ടൂര്‍ ഓപ്പറേറ്ററായ ‘ബെന്നീസ് റോയല്‍ ടൂര്‍സ്’ യാത്രികരെ വീണ്ടും ആവേശം കൊള്ളിക്കുന്ന സവിശേഷയാത്രക്ക് തുടക്കമിടുന്നു. ഇന്ത്യയിലെ ഏഴ് മഹാത്ഭുതങ്ങളും യുനെസ്‌കോ ലോകപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച അഞ്ച് സൈറ്റുകളും റോഡ് മാര്‍ഗം സന്ദര്‍ശിക്കുന്ന അത്യപൂര്‍വ്വമായ ‘ഗ്രേറ്റ് ഇന്ത്യന്‍ റോഡ് ട്രിപ്പ്’ എറണാകുളത്ത് നിന്ന് തുടങ്ങുകയാണ്.

ഒക്ടോബര്‍ 19ന് നാലുമണിക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്തുനിന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഇന്ത്യയുടെ നാല് അതിര്‍ത്തികള്‍ക്കുള്ളിലെ പ്രധാന ആകര്‍ഷണങ്ങളെല്ലാം കാണും. 36 ദിവസത്തെ ട്രിപ്പില്‍ പതിനേഴ് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ബെന്നീസ് റോയല്‍ ടൂര്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി എസി ബസ് സഞ്ചരിക്കും. ഏകദേശം പതിമൂവായിരം കിലോമീറ്റര്‍ താണ്ടുന്നതാണ് ട്രിപ്പ്.

ഇന്ത്യയിലെ മഹാത്ഭുതങ്ങളായ ഗോമമേശ്വര ബാഹുബലി, ഹംപി, വിജയപുരം എംപയര്‍, ഗോള്‍ഡന്‍ ടെമ്പിള്‍, അമൃത്സര്‍, ഖജുരാഹോ, കൊണാര്‍ക് സൂര്യക്ഷേത്രം, നളന്ത, താജ് മഹല്‍ എന്നിവിടങ്ങളും യുനെസ്‌കോ പൈതൃകപട്ടികയിലെ അജന്ത, എല്ലോറ, മഹാബലിപുരം, ആഗ്ര ഫോര്‍ട്ട്, തഞ്ചാവൂര്‍ ടെമ്പിള്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കും. കൂടാതെ വേളാങ്കണ്ണി, ബിജാപ്പൂര്‍, അജ്മീര്‍ എന്നീ ആരാധാനാലയങ്ങളിലും പോകുന്നുണ്ട്. പരമാവധി ഗ്രാമങ്ങളിലൂടെയുള്ള ബസ് യാത്രയില്‍ ഗാന്ധിജി വിഭാവനം ചെയ്തപോലെ ഇന്ത്യയുടെ ആത്മാവിനെ അടുത്തറിയാന്‍ കഴിയുമെന്ന് ബെന്നീസ് റോയല്‍ ടൂര്‍സ് സാരഥി ബെന്നി പാനികുളങ്ങര പറഞ്ഞു. ദീര്‍ഘനാളത്തെ ഒരുക്കങ്ങള്‍ക്കുശേഷമാണ് ബെന്നി ഈ സ്വപ്നയാത്ര യാഥാര്‍ത്ഥ്യമാക്കുന്നത്.

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ടൂറിസം മന്ത്രിക്കു പുറമെ സിനിമാ സംവിധായകന്‍ ലാല്‍ ജോസ് പങ്കെടുക്കുമെന്ന് ബെന്നി പാനികുളങ്ങര അറിയിച്ചു.