NationalTop News

ചെന്നൈയിലെ സാംസങ് പ്ലാൻ്റിൽ സമരം വസാനിപ്പിച്ച് തൊഴിലാളികൾ; സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ച വിജയിച്ചു

Spread the love

ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിൽ തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിച്ചു. സർക്കാർ പ്രതിനിധികൾ സാംസങ് മാനേജ്മെന്റുമായി നടത്തിയ ചർച്ച വിജയിച്ചു. തീരുമാനം അംഗീകരിച്ച് സിഐടിയു യൂണിയൻ. 14 ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചു. അതേസമയം സിഐടിയു യൂണിയന് അംഗീകാരം നൽകുന്നതിൽ തീരുമാനം ആയില്ല.

37 ദിവസം നീണ്ട സമരത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ആവശ്യപ്പെട്ടുള്ള സമരത്തിൽ തങ്ങളുടെ സിഐടിയു യൂണിയനെ അംഗീകരിക്കണമെന്ന ആവശ്യവും തൊഴിലാളികൾ മുന്നോട്ട് വെച്ചിരുന്നു. ശമ്പള വർധനവടക്കം ആവശ്യമുന്നയിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം.

5,000 രൂപ പ്രതിമാസ ഇൻസെൻ്റീവ്, കൂടുതൽ എയർ കണ്ടീഷൻഡ് ബസുകൾ, വൈവിധ്യമാർന്ന കഫറ്റീരിയ, കൂടുതൽ മെച്ചപ്പെട്ട ഭക്ഷണം, സമ്മാന കുപ്പണുകൾ അടക്കമുള്ള ഒത്തുതീർപ്പ് പാക്കേജ് സാംസങ് കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് തൊഴിലാളികൾ അം​ഗീകരിച്ചിരുന്നില്ല. തുടർന്നാണ് സർ‌ക്കാർ പ്രതിനിധികൾ സാംസങ് മാനേജ്മെന്റുമായി ചർച്ച നടത്തിയത്. ടെലിവിഷനും റെഫ്രിജറേറ്ററും വാഷിങ് മെഷീനും നിർമ്മിക്കുന്നതാണ് പ്ലാൻ്റ്.

സാംസങിൻ്റെ ഇന്ത്യയിലെ വരുമാനത്തിൻ്റെ മൂന്നിലൊന്ന് വരുമാനവും നേടിയെടുക്കുന്നത് ഈ പ്ലാൻ്റിലാണ്. 2007 ൽ കമ്പനി ആരംഭിച്ചതിന് ശേഷം പണിമുടക്ക് പോലെയുള്ള സമരപരിപാടികൾ നടക്കുനത് ഇതാദ്യമായിട്ടാണ്. കമ്പനിയിലെ 1810 ജീവനക്കാരിൽ 1450 പേരും സമരത്തിൽ പങ്കെടുത്തിരുന്നു. 80 ശതമാനം തൊഴിലാളികളും സമരത്തിലായതിനാൽ ചെന്നൈ പ്ലാന്റിലെ ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു.