KeralaTop News

കുറുവാ ദ്വീപ് വീണ്ടും സഞ്ചാരികൾക്കായി തുറന്നു; പ്രവേശന ഫീസും സന്ദർശകരുടെ എണ്ണവും അറിയാം

Spread the love

എട്ട് മാസങ്ങള്‍ക്ക് ശേഷം വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് തുറന്നു ഹൈക്കോടതിയുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമാണ് സഞ്ചാരികള്‍ക്കായി ദ്വീപ് തുറന്നുകൊടുത്തത് പ്രതിദിനം 400 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

പാക്കത്ത് പോളും പടമലയില്‍ അജീഷും കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ടതോടെയാണ് കുറുവാദ്വീപിലേക്കുള്ള പ്രവേശനം നിര്‍ത്തിയത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മറ്റ് ഇക്കോടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു. സര്‍‌ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള നടപടിയായത്. സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണമുണ്ട്. ടിക്കറ്റ് വരുമാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഡിറ്റിപിസിയും വനംവകുപ്പും തമ്മിലുള്ള തര്‍ക്കം തുടരുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന ഉപാധിയോടെയാണ് കുറുവദ്വീപ് തുറന്നത്.

നേരത്തെയുണ്ടായിരുന്നതിന്‍റെ ഇരട്ടി നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. ഒരാള്‍ക്ക് 220 രൂപയാണ് പ്രവേശന ഫീസ്. നാനൂറ് പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സൂചിപ്പാറ, ചെമ്പ്രപീക്ക്,മീന്‍മുട്ടി, കാറ്റുകുന്ന് ആനച്ചോല എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ അടുത്ത ദിവസം മുതല്‍ പ്രവേശിപ്പിക്കും. അതേസമയം ഇവിടെയെല്ലാം നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.