KeralaTop News

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്തിയില്ല, പൊലീസ് കേസ് എടുത്തു

Spread the love

വാഹനം ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ട് പൊലീസ്. ശ്രീനാഥ് ഭാസില്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.

ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ ശ്രീനാഥ് ഭാസി അന്വേഷണം നേരത്തെ നേരിട്ടിരുന്നു. പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‍തിരുന്നു. ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാല് മണിക്കാണ്. ഇവർ ഏഴ് മണിയോടെ മടങ്ങി. ഹോട്ടലിലിലെ സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ചോദ്യം ചെയ്‍തത്. എന്നാല്‍ നടി പ്രയാഗയ്‍ക്കും നടൻ ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ പരിചയമില്ലെന്നായിരുന്നു വ്യക്തമായത്. എങ്കിലും ബിനു ജോസഫിന്റെയും നടൻ ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുംമെന്നും പൊലീസ് വ്യക്തമാക്കി. ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണെന്ന് പ്രയാഗ മാർട്ടിൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ അവിടെ ആരൊക്കെ ഉണ്ടെന്ന് തനിക്ക് ബോധ്യമില്ലായിരുന്നുവെന്ന് പ്രയാഗ മാര്‍ട്ടിൻ വ്യക്തമാക്കി. വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയത്. ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ ചൂണ്ടിക്കാട്ടി. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലിൽ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാർത്തകൾ വന്ന ശേഷം ഓൺലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പൊലീസിനെ ധരിപ്പിച്ചു. എന്തായാലും ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും.