KeralaTop News

സിപിഐ സീറ്റ് വില്‍ക്കുന്ന പാര്‍ട്ടി, 2011ല്‍ ഏറനാട് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ലീഗില്‍ നിന്ന് 25 ലക്ഷം വാങ്ങി: പി വി അന്‍വര്‍

Spread the love

സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. ബിനോയ് വിശ്വം തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് പി വി അന്‍വര്‍ ആരോപിച്ചു. ഒരു ഘട്ടത്തില്‍ പണം വാങ്ങി ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ബിനോയ് വിശ്വത്തിന്റെ സിപിഐ എന്നും പി പി അന്‍വര്‍ വിമര്‍ശിച്ചു. 2011ലെ തെരഞ്ഞെടുപ്പില്‍ തന്നെ ഇടതുസ്ഥാനാര്‍ത്ഥിയാക്കിയാല്‍ ലീഗ് സ്ഥാനാര്‍ത്ഥി തോല്‍ക്കും എന്നതിനാല്‍ തന്നെ പിന്തുണയ്ക്കാതിരിക്കാന്‍ ലീഗില്‍ നിന്ന് സിപിഐ മുന്‍പ് 25 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും പി വി അന്‍വര്‍ ആരോപിച്ചു. യൂനസ് കുഞ്ഞുവഴിയാണ് സിപിഐ ഈ പണം കൈപറ്റിയതെന്നും ഇത് താന്‍ മുന്‍പ് തന്നെ സൂചിപ്പിച്ചിട്ടുള്ളതാണെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐ പണം വാങ്ങിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ തന്റെ കൈവശം ഉണ്ടെന്നാണ് അന്‍വറിന്റെ ആരോപണം. വെളിയം ഭാര്‍ഗവാനുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. അന്ന് ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടതിന് കാരണം സിപിഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ക്ക് പോലും അറിയാത്തതുകൊണ്ടായിരുന്നുവെന്നും താന്‍ നിന്നാല് ജയിക്കുമെന്ന് ലീഗിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. സീറ്റ് വില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും അന്‍വര്‍ ആഞ്ഞടിച്ചു.

വയനാട്ടില്‍ ആനി രാജ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പിരിച്ച പണത്തില്‍ നിന്നും ഒരു രൂപ പോലും തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നല്‍കിയില്ലെന്നും അന്‍വര്‍ ആരോപിച്ചു. ക്വാറി ഉടമകളില്‍ നിന്നും ധനികരായ ബിസിനസുകാരില്‍ നിന്നും സിപിഐ വന്‍ തോതില്‍ പണം കൈപ്പറ്റി. മന്ത്രി കെ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.