NationalTop News

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കം’; കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം

Spread the love

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങള്‍ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെ ഇന്ത്യയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടുവെന്നും വിമര്‍ശനമുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടേതെന്നും വിദേശ കാര്യ മന്ത്രാലയം ആരോപിച്ചു. നിജ്ജര്‍ കൊലപാതകത്തിലെ അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ക്കും ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ ഉണ്ടെന്ന കാനഡയുടെ ആരോപണങ്ങളും ഇന്ത്യ തള്ളി.

നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ക്കും ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ ഉണ്ടെന്ന് ഇന്നലെ കാനഡ നയതന്ത്ര ആശയ വിനിമയത്തിലൂടെ ഇന്ത്യയെ അറിയിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇന്ത്യ തള്ളിയിരിക്കുന്നത്.

കാനഡയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇത്തരം ആരോപണങ്ങള്‍ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡയ്ക്ക് ഇന്ത്യയോടുള്ള ശത്രുത ഏറെക്കാലമായി വ്യക്തം. കാനഡ സര്‍ക്കാര്‍ ഉയര്‍ത്തി ആരോപണങ്ങളില്‍ തെളിവ് ചോദിച്ചെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ല. അന്വേഷണത്തിന്റെ മറവില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രം. ഇന്ത്യയുമായി ബന്ധപ്പെട്ട വിഘടന-തീവ്രവാദവുമായി ബന്ധമുള്ളവരെ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി – വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും ട്രൂഡോ ഇടപെട്ടുവെന്ന് ആരോപണമുണ്ട്. ട്രൂഡോ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ആശ്രയിച്ചിരിക്കുന്നു, ആ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവന്‍ ഇന്ത്യയ്‌ക്കെതിരെ വിഘടന വാദ പ്രത്യയശാസ്ത്രം ആളെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ഭീകരര്‍ക്ക് ഇടം നല്‍കിയെന്നും കാനഡയില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യന്‍ നേതാക്കള്‍ക്കും വധഭീഷണിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇത്തരം പ്രവര്‍ത്തങ്ങളെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായികരിക്കുന്നു എന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.