KeralaTop News

മദ്രസയിൽ പോകുന്നത് മതപഠനം നടത്താനല്ല, ആത്മീയത പഠിക്കാൻ; മന്ത്രി ഗണേഷ്‌കുമാർ

Spread the love

ഇന്ത്യയിലെ മദ്രസകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിലപാടിനെതിരെ മന്ത്രി ഗണേഷ്‌കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. എല്ലാ മതങ്ങളും ആത്മീയ പഠനക്ലാസ് കുഞ്ഞുങ്ങൾക്ക് നൽകണം. ദൈവം നല്ലതെന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയാതെ പോകുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വേദ പഠന ക്ലാസാണ് അല്ലാതെ മതപഠന ക്ലാസ്സല്ല. മദ്രസകളിൽ പഠിപ്പിക്കുന്നത് എന്താണ് ഖുർആനിലെ സന്ദേശം എന്നാണ്. എല്ലാ മതങ്ങൾക്കും കുട്ടികൾക്കിടയിൽ ആത്മീയ പഠനക്ലാസ്സുകൾ നടത്താം. മതപഠന ക്ലാസ്സെന്ന വാക്ക് തെറ്റാണ്, അത് മാറ്റി ആത്മീയ പഠന ക്ലാസ്സ് ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എല്ലാവരും നടത്തണം കുഞ്ഞുങ്ങളുടെ ഇടയിൽ. ഏത് മതത്തിന്റെ ആത്മീയത എടുത്തുപടിച്ചാലും അത് ഒന്നാണ്. അതിന്റെ പേരിൽ കലഹിക്കേണ്ടതില്ല. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണം.

സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. ആത്മീയമായ അറിവ് ലഭിക്കാനാണ് ഇതൊക്കെ നടത്തുന്നത്. അല്ലാതെ ക്രിസ്ത്യാനി ആരെന്ന് പഠിപ്പിക്കാനോ, ക്രിസ്ത്യാനികളെല്ലാം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കണ്ടാൽ തിരിഞ്ഞുനടക്കണം എന്നുമല്ല പഠിപ്പിക്കുന്നത്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണം” ഗണേഷ്‌ കുമാർ പറഞ്ഞു.