KeralaTop News

ശബരിമലയിലെ ഭക്തർക്ക് ദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ല’,കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തീർത്ഥാടകരെ ഉപയോഗിച്ച് നേരിടും; കെപി ഉദയഭാനു

Spread the love

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തീർത്ഥാടകരെ ഉപയോഗിച്ച് തന്നെ നേരിടും. തീർത്ഥാടകരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് തിരക്കുണ്ടാകാൻ കാരണം. സർക്കാരിനൊപ്പം തന്നെയാണ് പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്തരുടെ സുരക്ഷിതത്വമാണ് ഞങ്ങളുടെ ലക്ഷ്യം. ഭക്ത ജനങ്ങള്‍ക്ക് ഒരു വിഷമവുമില്ലാതെ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് എങ്ങനെയാണോ തീര്‍ത്ഥാടനം സുഗമമാക്കേണ്ടത് അത് ദേവസ്വം ബോര്‍ഡ് ചെയ്യുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. മാലയിട്ട് ശബരിമലയിൽ വരുന്ന ഒരു ഭക്തനും ദർശനം നടത്താതെ പോകേണ്ടി വരില്ല, സ്പോർട്ട് ബുക്കിങ്ങിന് പകരം ബദൽ സംവിധാനം ഒരുക്കുമെന്നും ഇതോടെ ആ പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിദിനം 80,000 ഭക്തർ എന്നത് തീരുമാനമാണ്. ഇടത്താവളങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിൽ ഫോർഡ് ബുക്കിങ്ങിന് സമാനമായി ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം ഒരുക്കും.ശബരിമലയിൽ ഇനി ഒരു സുവർണ്ണാവസരത്തിനും അവസരം ഉണ്ടാകില്ലായെന്നും മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.

എന്നാൽ ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കി. ഓണ്‍ലൈന്‍ ബുക്കിങ്ങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചിരുന്നു. വിഷയത്തില്‍ ബിജെപിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.