KeralaTop News

ഉദ്യോഗസ്ഥരോട് രാജ്ഭവനിൽ കയറരുതെന്ന് പറയാൻ ഗവർണർ ആരാണ്?എന്ത് അധികാരമാണ് ഉള്ളത്; മന്ത്രി വി ശിവൻകുട്ടി

Spread the love

ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ പരസ്യ പോർമുഖം തുറന്ന് സിപിഐഎം. കഴിഞ്ഞ അഞ്ചു വർഷമായി ഗവർണർ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവർണർ ഇതെല്ലാം ചെയ്യുന്നത്.അങ്ങനെയൊന്നും വിരട്ടിയാൽ വിരണ്ടുപോകുന്ന സംസ്ഥാനമല്ല കേരളം, ഗവർണർ വന്ന് വന്ന് നിലവാരം താഴ്ന്ന് ബിജെപി നേതാക്കളുടെ പെട്ടി ചുമക്കുന്ന നിലയിലെത്തിയെന്നും വി ശിവൻകുട്ടി വിമർശിച്ചു.

ഉദ്യോഗസ്ഥരോട് രാജ്ഭവനിൽ കയറരുതെന്ന് പറയാൻ ഗവർണർ ആരാണ്? അദ്ദേഹത്തിന് എന്ത് അധികമാരാണ് ഉള്ളത്. ആവശ്യംവരുന്ന സമയത്ത് ഗവർണർ സർക്കാരുമായി കൂട്ടാകും ഇപ്പോൾ എന്താണ് അദ്ദേഹത്തിൻറെ ആവശ്യം എന്താണെന്ന് അറിയില്ല അദ്ദേഹത്തിന് എന്ത് വേണമെങ്കിലും കൊടുക്കാം വായടച്ച് ഇരുന്നാൽ മതിയെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം, മലപ്പുറം പരാമർശം വിശദീകരിക്കാൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോടും പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനോടും രാജ്ഭവനിൽ എത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തയച്ചിരുന്നു.

ചീഫ് സെക്രട്ടറിയും ഡിസിപിയും രാജ്ഭവനിൽ ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡിസിപിയെയും വിലക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു.