NationalTop News

ജമ്മു കശ്മീരിലെ ബഡ്ഗാമിലും, ഗന്ദർബാലിലും ഒമർ അബ്ദുള്ള മുന്നിൽ

Spread the love

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബഡ്ഗാമിൽ ലീഡ് ചെയ്യുന്നു. ഗന്ദർബാൽ അസംബ്ലി സീറ്റിലും അദ്ദേഹം മത്സരിക്കുന്നുണ്ട്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്‌സിറ്റ് പോളുകൾ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യത്തിന് നേട്ടമുണ്ടാക്കുമെന്ന് സൂചിപ്പിക്കുന്നു. ജമ്മു കശ്മീരിൽ 28 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്, കേന്ദ്രഭരണ പ്രദേശത്തെ 20 ജില്ലകളിലായി 90 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്.

1977 മുതൽ നാഷണൽ കോൺഫറൻസ് (എൻസി) കോട്ടയായ ബഡ്ഗാമിൽ എൻസിയുടെ ഒമർ അബ്ദുള്ള, പിഡിപിയുടെ ആഗ സയ്യിദ് മുൻതാസിർ മെഹ്ദി, അവാമി നാഷണൽ കോൺഫറൻസിൻ്റെ ആഗ സയ്യിദ് അഹമ്മദ് മൂസ്വി എന്നിവർ തമ്മിലുള്ളമത്സരമാണ് നടക്കുന്നത്. സെപ്തംബർ 25ന് നടന്ന തെരഞ്ഞെടുപ്പിൽ 62.98% പോളിങ് ആണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.

അതേസമയം, ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമായ ഗന്ദർബാലിൽ എത്തുമ്പോൾ, 2002ൽ ഒമർ അബ്ദുള്ള മത്സരിച്ച് പരാജയപ്പെട്ട മണ്ഡലമാണിത്. പിഡിപിയുടെ ഖാസി മുഹമ്മദ് അഫ്‌സലിനോടായിരുന്നു അദ്ദേഹം പരാജയപ്പെട്ടത്. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ നഷ്ട്ടപെട്ട സീറ്റ് തിരിച്ചുപിടിക്കാനുള്ള കടുത്ത മത്സരത്തിലാണ് അബ്ദുള്ള. അബ്ദുള്ള കുടുംബത്തിലെ മൂന്ന് തലമുറകളെ തിരഞ്ഞെടുത്ത ഈ മണ്ഡലം നാഷണൽ കോൺഫറൻസിൻ്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു.

അബ്ദുള്ളയുടെ മുൻ സഖ്യകക്ഷി, 2014 ൽ ഗന്ദർബാൽ സീറ്റിൽ വിജയിച്ച ഇഷ്ഫാഖ് അഹമ്മദ് ഷെയ്ഖ്, കഴിഞ്ഞ വർഷം നാഷണൽ കോൺഫറൻസിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നു.