NationalTop News

‘ഹരിയാന വിധി അംഗീകരിക്കാനാകില്ല; ജനാധിപത്യത്തിന്റെ വിജയമല്ല’; കോൺഗ്രസ്‌

Spread the love

ഹരിയാന വിധി തങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്‌. ഇത് ജനാധിപത്യത്തിന്റെ വിജയമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഗ്രൗണ്ടിൽ കണ്ടതിന്റെ വിപരീതമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഹരിയാനയിലെ അധ്യായം ഇവിടംകൊണ്ട് അവസാനിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹരിയാനയിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസ് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ആദ്യ ഫല സൂചനകളിൽ ബഹുദൂരം മുന്നിൽ നിന്ന കോൺഗ്രസ് പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ഫലം അപ്ലോ‍ഡ് ചെയ്യാൻ വൈകിയെന്ന കോൺഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കോൺഗ്രസ് ആരോപണം ശരിവെക്കുന്ന ഒന്നും കണ്ടെത്തിയില്ലെന്നും ചട്ടപ്രകാരമാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ.

ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിൽ 49 സീറ്റുകളിൽ ബിജെപി ജയം ഉറപ്പിച്ചു. കോൺഗ്രസിന് 36 സീറ്റുകളിലും. 46 സീറ്റുകളാണ് സംസ്ഥാനത്ത് ഭൂരിപക്ഷം. ഹരിയാനയിലെ അഞ്ച് സീറ്റുകളിൽ കോൺഗ്രസിന് 1000 വോട്ടിൽ താഴെയാണ് ലീഡ്. 25% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ കോൺഗ്രസിന് നിരാശയാണ് ഉണ്ടാക്കികൊടുത്തത്.

ഹരിയാനയിലെ ജാട്ട്, മുസ്ലീം ഇതര വിഭാഗങ്ങളുടെ വോട്ടുകൾ ഉറപ്പിക്കാൻ ബിജെപി നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടതായാണ് മനസിലാകുന്നത്. ജാട്ട് ആധിപത്യമുള്ള പടിഞ്ഞാറൻ ഹരിയാനയിൽ വലിയ തോതിൽ ബിജെപിക്ക് നിലയുറപ്പിക്കാൻ കഴിഞ്ഞു. മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഒബിസി നേതാവായ നയാബ് സിംഗ് സൈനിയെ പകരം നിയമിക്കാനുള്ള ബിജെപിയുടെ തീരുമാനവും തിരഞ്ഞെടുപ്പിൽ ഫലം കണ്ടു.