KeralaTop News

ഭീതി ജനിപ്പിച്ച് പുതുപ്പളളി സാധുവിൻ്റെ കാടുകയറ്റം; ആനയ്ക്കായി രാവിലെ തെരച്ചിൽ തുടരും, പ്രത്യേക സംഘം തയ്യാർ

Spread the love

കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാടു കയറിയ ആനയ്ക്കായി ആറരയോടെ തെരച്ചില്‍ തുടങ്ങും. പുതുപ്പളളി സാധു എന്ന ആന ഭൂതത്താന്‍കെട്ട് വനമേഖലയിലേക്കാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കയറിപ്പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പളളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകര്‍ കാടിനുളളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് തെരച്ചില്‍ ഇന്ന് രാവിലെ തുടരാന്‍ തീരുമാനിച്ചത്.

കാട്ടിലേക്ക് ഓടിക്കയറിയതിനാൽ അധികം ദൂരംപോയിട്ടുണ്ടാവില്ലെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ഇന്നലെ രാത്രിയായതാണ് തെരച്ചിൽ അവസാനിപ്പിക്കാൻ കാരണം. അതേസമയം, ആന ഉൾക്കാട്ടിലേക്ക് കയറിയാൽ കാട്ടാനകൾ ഉള്ളതിനാൽ ജീവന് വെല്ലുവിളിയാവുമെന്ന ഭീതിയുമുണ്ട്. രാവിലെ തെരച്ചിൽ ആരംഭിച്ചാലുടൻ ആനയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. ആനയുടെ പരിക്കിനെ കുറിച്ചും പാപ്പാൻമാർക്ക് കൃത്യമായ വിവരങ്ങളില്ല.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.