Top NewsWorld

കുവൈത്തിന്റെ ജിഡിപിയേക്കാള്‍ കൂടുതല്‍ ആസ്തി: ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി സുക്കര്‍ബര്‍ഗ്

Spread the love

ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ ജെഫ് ബെസോസിന്റെ ആസ്തി. പട്ടികയില്‍ ഒന്നാമത് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ആണ്.

കുവൈത്തിന്റെ മൊത്ത ആഭ്യന്ത ഉല്‍പ്പാദന (ജിഡിപി)ത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 160 ബില്യണ്‍ ഡോളറാണ് കുവൈത്തിന്റെ ജിഡിപി. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് ലോകത്തിലെ സമ്പന്നരായ ആളുകളുടെ റാങ്കിംഗ് ദിനംപ്രതി നടത്തുന്നുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മെറ്റയുടെ ഓഹരികള്‍ 23 ശതമാനം വളര്‍ച്ച നേടിയിരുന്നു. സുക്കര്‍ബര്‍ഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മെറ്റയിലെ ഈ ഓഹരികളില്‍ നിന്നാണ് ലഭിക്കുന്നത്. 13 ശതമാനം ഓഹരികളാണ് സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ളത്. അതായത് ഏകദേശം 345.5 ദശലക്ഷം ഓഹരികള്‍. ഈ വര്‍ഷം മാത്രം, അദ്ദേഹത്തിന്റെ സമ്പത്ത് 78 ബില്യണ്‍ ഡോളര്‍ ആണ് വര്‍ധിച്ചത്. എഐ ഇന്റസ്ട്രിയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായി ഡാറ്റ സെന്ററുകള്‍, കംപ്യൂട്ടിങ് പവര്‍ എന്നിവയില്‍ വന്‍തോതില്‍ മെറ്റ നിക്ഷേപം നടത്തുന്നുണ്ട്. ഒറിയോണ്‍ ഓഗ്മെന്റഗ് റിയാലിറ്റി പോലുള്ള വമ്പന്‍ പ്രൊജക്റ്റുകള്‍ക്കും കമ്പനി നേതൃത്വം നല്‍കുന്നുണ്ട്.