KeralaTop News

‘മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

Spread the love

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. മലപ്പുറം പരാമർശം സംഘപരിവാർ വാദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കായി പിആർഡിയും സമൂഹമാധ്യമ ടീമും ഉണ്ട്. എന്നിട്ടും പിആർ ഏജൻസിയെ വച്ച് അഭിമുഖം നൽകുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിലെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഏജൻസിക്ക് ആരാണ് പണം കൊടുക്കുന്നതെന്നും പിആർ ഏജൻസിയുമായുള്ള കരാർ എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിക്കായി പ്രവർത്തിക്കുന്നവരാണ് പിആർ ഏജൻസിയായ കെയ്സൻ. 21ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളാണ് പിആർ ഏജൻസി മൊഴിമാറ്റി ദേശീയ മാധ്യമത്തിന് നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വത്സൻ തില്ലങ്കേരിയുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരമെന്നും നാലുമണിക്കൂർ സമയം ചർച്ചചെയ്യുന്നത് എന്താണെന്ന് അദ്ദേഹം ചോദിച്ചു.