Wednesday, March 11, 2026
Latest:
KeralaTop News

എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം; വീഴ്ച കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ

Spread the love

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി നിലച്ച സംഭവത്തിൽ ഉന്നത
ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ. ചീഫ് എൻജിനീയറുടെ റിപ്പോർട്ടിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടും PWD ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് എതിരെ ഇതുവരെയും നടപടിയില്ല. പകരം അസിസ്റ്റന്റ് എൻജിനീയർ കനകലത.എ, ഒന്നാം ഗ്രേഡ് ഓവർസിയർ ബാലചന്ദ്രൻ എന്നിവർക്ക് എതിരെ മാത്രമാണ് വകുപ്പുതല നടപടിയെ തുടർന്ന് സസ്‌പെൻഷൻ ലഭിച്ചത്.

കഴിഞ്ഞദിവസം എസ്എടി ആശുപത്രി മൂന്നു മണിക്കൂറാണ് എക്‌സിക്യൂട്ടീവ് എൻജിനിയർ ശ്യാംകുമാറിന്റെ അനാസ്ഥയെത്തുടർന്ന് ഇരുട്ടിലായത്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അസാന്നിധ്യത്തിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് സംഭവദിവസം മേൽനോട്ട ചുമതല നൽകിയിരുന്നത്. എന്നാൽ പ്രതിസന്ധി ഉണ്ടായി രണ്ട് മണിക്കൂർ വൈകിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിലും വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ സംരക്ഷിച്ചുകൊണ്ട് മറ്റു രണ്ടുപേർക്കെതിരെ മാത്രം നടപടിയെടുക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തത്.
മൂന്നു മണിക്കൂറിലേറെയാണു കുഞ്ഞുങ്ങളും അമ്മമാരും ഇരുട്ടിൽ കഴിഞ്ഞത്. ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിലാണു രോഗികളെ നോക്കിയത്.
രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചു വൈദ്യുതി പുനഃസ്ഥാപിച്ചു. അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്. സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.