KeralaTop News

അന്‍വറിന്റെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് എകെ ബാലന്‍; ഇത്ര വ്യക്തമായി അറിയാമെങ്കില്‍ ബാലനും ഗൂഢാലോചനയില്‍ പങ്കുണ്ടാവുമെന്ന് പരിഹസിച്ച് അന്‍വര്‍

Spread the love

അന്‍വറിന്റെ അജണ്ടയില്‍ സിപിഐഎമ്മിന് വ്യക്തതയുണ്ടെന്നും അതുകൊണ്ട് അത് കൊണ്ടു ഞെട്ടല്‍ ഒന്നും തോന്നുന്നില്ലെന്നും എകെ ബാലന്‍. പി വി അന്‍വര്‍ ബോധപൂര്‍വ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്നലെ ചില കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്കെത്തിച്ച് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി രൂപപ്പെടുത്തിയതാണിത്. മുന്‍പേ തുടങ്ങിയതാണിത് – അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയെ കുറിച്ച് ഇത്ര വ്യക്തമായി അറിയാമെങ്കില്‍ തനിക്കൊപ്പം എകെ ബാലനും അതില്‍ പങ്കാളിയായിട്ടുണ്ടാകുമെന്ന് അന്‍വര്‍ ഈ പ്രസ്താവനയെ പരിഹസിച്ചു.

അന്‍വറിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുകയാണെല്ലോ. അന്‍വര്‍ പറഞ്ഞത് സത്യമെന്നു കെ സുധാകരന്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മത്സ്യ വണ്ടിയില്‍ 150 കോടി രൂപ കടത്തി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നുവെന്നു അന്‍വര്‍ പറഞ്ഞു. അതുകൂടി കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ എന്താണ് സുധാകരന്‍ പ്രതികരിക്കുന്നതിന്റെ അര്‍ത്ഥമെന്ന് മനസിലാകും. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല – അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിന് ഈ വിഷയത്തില്‍ ഒരു പരിഭ്രാന്തിയുമില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു. ഒരു ചുക്കും കേരള രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേണണം നടന്നു വരികയാണ.്ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെങ്കില്‍ അന്‍വര്‍ സര്‍ക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. തുരുമ്പു പിടിച്ചു കിടന്ന പഴയ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടു വരുന്നത്. വിഷ പാമ്പ് പോലും പാല് കൊടുത്ത കൈക്ക് കടിക്കില്ല. അതിനേക്കാള്‍ അപ്പുറമാണ് അന്‍വര്‍ ചെയ്തത് – കെ ബാലന്‍ പറഞ്ഞു.

അന്‍വറിനു പ്രതിഷേധം ഉണ്ടാക്കാന്‍ ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ശശിയെ സംബന്ധിച്ച് പരാതി പോലും മുഖ്യമന്ത്രിക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീടാണ് പരാതി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയത്. എന്തേ ആദ്യം പരാതി നല്‍കാഞ്ഞത്.ശശിക്കെതിരായ ആരോപണം ഉള്ളി തൊലിച്ചതുപോലെയാണ്. ഇത് കേവലം അജിത്കുമാറിനെതിരെയോ ശശിക്കെതിരെയോ ഉള്ള ആരോപണം അല്ല.പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ട്. പച്ച നുണയും കല്ല് വെച്ച നുണയും പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞാല്‍ മേല്‍വിലാസം കിട്ടില്ല – ബാലന്‍ വ്യക്തമാക്കി.

അന്‍വര്‍ ഇരുട്ടില്‍ നിന്നും നോക്കുന്നത് കൊണ്ടാണ് പിണറായിയുടെ വെളിച്ചം കെട്ടത് പോലെ തോന്നുന്നതെന്നും ബാലന്‍ പറഞ്ഞു. സൂര്യന്റെ പ്രകാശം ജ്വലിച്ചു തന്നെ നില്‍ക്കും.പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്തെന്ന് സംശയം ഉണ്ട്. നേരത്തെ സംശയിച്ചത് പ്രകാരം തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. എല്‍ സി എഫിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഇന്നലെ പറഞ്ഞു. ഉദ്ദേശം വ്യക്തമാണ് – ബാലന്‍ കൂട്ടിച്ചേര്‍ത്തു.