KeralaTop News

തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്, ആശങ്കയെന്ന് രാജീവ് ചന്ദ്രശേഖര്‍

Spread the love

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ കേരളമെന്നന്ന റിപ്പോർട്ട് ഏറെ ആശങ്ക ഉയർത്തുന്നതാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകൾ നീണ്ട ഇടത് – കോൺ​ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം കേരളത്തിലെ സ്ത്രീകളിൽ 47.1% ഉം പുരുഷന്മാരിൽ 19.3% ഉം തൊഴിൽരഹിതരാണ്. പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്ത് വരുന്നില്ല. തന്മൂലം യുവാക്കൾ തൊഴിൽ തേടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. അവിടെ അപകട സാധ്യതയുള്ളതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് പലരും ജോലി ചെയ്യുന്നത്.

യോഗ്യതയുള്ള യുവാക്കൾക്കുള്ള സർക്കാർ തസ്തികകൾ പോലും നികത്തപ്പെടുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുതയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാലഹരണപ്പെട്ട സിപിഒ റാങ്ക് ഹോൾഡേഴ്സ് പട്ടിക തന്നെ ഉദാഹരണം.

യുവാക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള ഒന്നും കഴിഞ്ഞ എട്ട് വ‍‍ർഷമായി അധികാരത്തിൽ തുടരുന്ന പിണറായി വിജയൻ സ‍ർക്കാർ ചെയ്തില്ലെന്ന് മാത്രമല്ല, സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തിരിക്കുന്നു.

ഈ അവസ്ഥക്ക് അവസാനമുണ്ടാകാൻ, തൊഴിലില്ലായ്മ പരിഹരിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.