സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 10,000 അല്ല, 1560 രൂപ; കരൺ ജോഹറിന്റെ വാദം തെറ്റ്
മൾട്ടിപ്ലക്‌സ് തീയറ്ററിൽ നാലംഗ കുടുംബത്തിന് ഒരു സിനിമ കണ്ടിറങ്ങിയാൽ കൈയ്യിൽ നിന്ന് പതിനായിരം രൂപ പോകുമെന്ന സംവിധായകൻ കരൺ ജോഹറിന്റെ വാദത്തിൽ മറുപടിയുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. മൾട്ടിപ്ലക്‌സുകൾ ടിക്കറ്റിൽ ഈടാക്കുന്ന ഭീമമായ തുക പ്രേക്ഷകരെ തിയറ്ററുകളിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും കരൺ ആരോപിച്ചു.
‘ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്ട്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലസ് ശൃംഖലയായ പി വി ആർ ഇനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കിൽ ഒരാളുടെ ചെലവ്. ഒരു നാലംഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ചിലവ്. 10,000 അല്ല’, മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.
ദി ഹോളിവുഡ് റിപ്പോർട്ടർ നടത്തിയ പാനൽ ചർച്ചയിലായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം. സിനിമ കാണാൻ എത്തുമ്പോൾ തീയറ്ററിനകത്തെ വിലകൂടിയ പോപ്പ്കോണുകളും പാനീയങ്ങളും വേണമെന്ന് കുട്ടികൾ വാശി പിടിക്കും, ടിക്കറ്റ് വില കൂടാതെ ഭക്ഷണത്തിനു കൂടി വരുന്ന ചിലവ് ഒരു ശരാശരി ജീവിതം നയിക്കുന്ന വ്യക്തിക്ക് താങ്ങാൻ കഴിയണമെന്നില്ല. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക് പോയി വരാൻ 10000 രൂപ വേണം. ഇക്കാരണങ്ങൾ ഒരുപക്ഷെ ഒരു സിനിമാപ്രേമിയെ തീയറ്ററിൽ എത്തുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം കരൺ ജോഹർ പറഞ്ഞു.
എന്നാൽ കിരണിനെ പിന്തുണച്ചുകൊണ്ട് സോയ അക്തറും ചർച്ചയിൽ പ്രതികരണം നടത്തിയിരുന്നു. അമിത ടിക്കറ്റ് വില കാരണം ആഗ്രഹമുണ്ടെങ്കിലും സിനിമ കാണാൻ പോകാനാവാത്ത പ്രേക്ഷകരാണ് നമുക്ക് ചുറ്റുമുളളതെന്ന് വിഷയത്തിൽ സോയ അക്തർ പറഞ്ഞു.