GulfTop News

‘ഉംറ വിസയുടെ മറവിൽ യാചകരെ അയക്കരുത്’; പാകിസ്താന് മുന്നറിയിപ്പുമായി സൗദി ഭരണകൂടം

Spread the love

ഉംറ വിസയുടെ മറവിൽ പാക്കിസ്ഥാനിൽ നിന്നും യാചകർ സൗദിയിലെത്തുന്നത് തടയണമെന്ന് സൗദി ഭരണകൂടം. ഇതിനെതിരെ പാകിസ്താൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടെന്നാണ് വാർത്ത. പാക്ക് മതകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പാക് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാകിസ്താനിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർത്ഥാടകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും സൗദി നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതിന് പിന്നാലെ ഉംറ നിയമം രാജ്യത്ത് നടപ്പാക്കാൻ പാകിസ്താൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഉംറ തീർത്ഥാടനത്തിന് സൗകര്യമൊരുക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കുക, അവയെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കുന്നത്.

നേരത്തെ സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹ്‌മദ് അൽ-മൽകിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക് ആഭ്യന്തരകാര്യ മന്ത്രി മൊഹ്സിൻ നഖ്‌വി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നും യാചകരെ സൗദിയിലേക്ക് അയക്കുന്ന മാഫിയകളെ നിയന്ത്രിക്കുമെന്ന് ഉറപ്പ് നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകരാഷ്ട്രങ്ങൾക്കിടയിൽ പാകിസ്താന് ഏറെ അവമതിപ്പുണ്ടാക്കിയ സംഭവമായി ഇത് മാറി. സംഭവത്തിൽ പാകിസ്താനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം തുടങ്ങി.