KeralaTop News

ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍? സിദ്ദിഖ് ഒളിവില്‍

Spread the love

ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയെന്ന് സൂചന. സിദ്ദിഖിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം ഉടന്‍ അറസ്റ്റിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്. പടമുകളിലെ വീട്ടില്‍ നിന്നും സിദ്ദിഖ് മാറിയെന്നാണ് വിവരം. അറസ്റ്റ് ഏത് വിധേനെയും ഒഴിവാക്കാന്‍ ഉടന് തന്നെ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് സിദ്ദിഖുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു.

സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

മസ്‌കറ്റ് ഹോട്ടലിലെ 101 B എന്ന മുറിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ജനലിലെ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101 Bയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീന്‍കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ശേഷം സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. താരം ഒളിവിലാണെന്നും സൂചനയുണ്ട്.