NationalTop News

മൃഗക്കൊഴുപ്പ് വിവാദം ബാധിച്ചില്ല; തിരുപ്പതി ക്ഷേത്രത്തില്‍ 4 ദിവസം കൊണ്ട് വിറ്റത് 14 ലക്ഷം ലഡു

Spread the love

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആരോപണം ആന്ധ്രപ്രദേശില്‍ കത്തി നില്‍ക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും ലഡു വില്‍പ്പന കാര്യമായിത്തന്നെ നടന്നുവെന്ന് ക്ഷേത്രം അധികാരികള്‍ വിശദമാക്കുന്നു. നാല് ദിവസത്തിനിടയില്‍ 14 ലക്ഷം തിരുപ്പതി ലഡു വിറ്റുവെന്നാണ് കണക്ക്.

സെപ്റ്റംബര്‍ 19ന് 3.59 ലക്ഷവും, സെപ്റ്റംബര്‍ 20ന് 3.17 ലക്ഷവും, സെപ്റ്റംബര്‍ 21ന് 3.67 ലക്ഷവും, സെപ്റ്റംബര്‍ 22ന് 3.60 ലക്ഷവും ലഡു ക്ഷേത്രത്തില്‍ വിറ്റു. ശരാശരി 3.50 ലക്ഷം ലഡുവാണ് ഒരു ദിവസം വിറ്റത്. പ്രതിദിനം, മൂന്ന് ലക്ഷം ലഡുവാണ് ക്ഷേത്രത്തില്‍ തയാറാക്കുന്നത്. ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഇത് വന്‍തോതില്‍ വാങ്ങാറുമുണ്ട്.

തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ആരോപിച്ചത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആയിരുന്നു. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നുമാണ് നായിഡുവിന്റെ ആരോപണം.