KeralaTop News

‘അൻവറിന് തിരുത്താൻ സമയം ആയി; സ്വതന്ത്രർക്ക് എന്തും പറയാം എന്ന അവസ്ഥ പാടില്ല’; കാരാട്ട് റസാഖ്

Spread the love

പി വി അൻവറിന് എതിരെ കാരാട്ട് റസാഖ്‌. അൻവറിന് തിരുത്താൻ സമയം ആയെന്നും സ്വതന്ത്രർക്ക് എന്തും പറയാം എന്ന അവസ്ഥ പാടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. പാർട്ടിക്കും മുന്നണിക്കും ദോഷമാകുന്നത് പറയരുത്. കാര്യങ്ങൾ പാർട്ടിവേദിയിൽ പറയണം. മുഖ്യമന്ത്രി യുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും കാണണമെന്ന് കാരാട്ട് റസാഖ് പറഞ്ഞു.

സർക്കാരിന് എതിരെ ഒരു ആയുധവും കിട്ടാത്ത പ്രതിപക്ഷത്തിന് ഇപ്പോൾ അൻവർ വഴി ആയുധം കിട്ടിയെന്ന് കാരാട്ട് റസാഖ് പറഞ്ഞു. എന്നാൽ അൻവർ ഉയർത്തിയ വിവാദങ്ങൾ ചായ കോപ്പയിലെ കൊടുംകാറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ഭയപ്പെടാൻ ഒന്നും ഇല്ല. അൻവർ വിവാദം സിപിഐഎമ്മിനെയോ എൽഡിഎഫിനെയോ ബാധിക്കില്ല. അൻവറിന്റെ നിലപാട് മുന്നണിക്ക് അംഗീകരിക്കാൻ ആകില്ലെന്ന് റസാഖ് കൂട്ടിച്ചേർത്തു.

പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രം​ഗത്തെത്തിയിരുന്നു. പി വി അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്നുവെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പരസ്യ പ്രസ്താവന താത്കാലികമായി അവസാനിപ്പിച്ചെന്ന് പിവി അൻവർ വ്യക്തകമാക്കി.