KeralaTop News

ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നു’; പ്രതിപക്ഷത്തിനെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Spread the love

പ്രതിപക്ഷത്തിനെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വയനാട് മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരില്‍ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ച മാധ്യമ വാര്‍ത്തകള്‍ പ്രതിപക്ഷവും ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തെ പ്രധാന നേതാക്കളും മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ രംഗത്തെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കുന്നുവെന്നും ഇല്ലാക്കഥകള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018 പ്രളയത്തില്‍ സാലറി ചലഞ്ച് തകര്‍ക്കാന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തുവന്നു. 2018 ല്‍ സാലറി ചലഞ്ച് താല്പര്യമില്ല എന്ന് കോണ്‍ഗ്രസ് അനുകൂല സംഘടന അറിയിച്ചു. കോവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചു. കൊവിഡ് കാലത്ത് സമര കോലാഹലങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ ശ്രമിച്ചു – മുഖ്യമന്ത്രി ആരോപിച്ചു.

തൊഴില്‍ നഷ്ടപ്പെട്ട് സകലരും വീട്ടില്‍ അടച്ചിരിക്കേണ്ടിവന്ന ഒരു ഘട്ടം. സര്‍ക്കാരുകളുടെ വരുമാനം നിലച്ചപ്പോള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും വേണ്ടത്ര കാശില്ലാതെ ലോകമാകെ സര്‍ക്കാരുകള്‍ പ്രയാസപ്പെട്ട സാഹചര്യമായിരുന്നു. പല ഇടങ്ങളിലും ശമ്പളം മുടങ്ങുന്ന നിലയുണ്ടായി. എന്നാല്‍ കേരളത്തില്‍ അങ്ങനെ ഉണ്ടായില്ല. ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മാത്രമാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോടഭ്യര്‍ത്ഥിച്ചത്. സര്‍ക്കാരിന്റെ ഉത്തരവ് തെരുവില്‍ കത്തിക്കുകയല്ലേ കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനകള്‍ ചെയ്തത്? ഇതിനും പുറമെ ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മനസ്സില്ലാതെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹര്‍ജിയുമായി പോവുകയാണ് കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്. ഇപ്പോള്‍ ‘പെരുപ്പിച്ച കണക്ക്? എന്നും ‘വ്യാജ കണക്ക്? എന്നും മറ്റുമുള്ള കഥകള്‍ പ്രചരിപ്പിക്കുന്നതും ഇതേ കൂട്ടരാണ് – മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത് എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനു പിന്നില്‍ രാഷ്ട്രീയം ഉണ്ട്. കേരളത്തെ തകര്‍ക്കാന്‍ സ്വയം ചില മാധ്യമങ്ങള്‍ ആയുധമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.