KeralaTop News

മൈനാഗപ്പള്ളി അപകടം; തെളിവെടുപ്പിന് പ്രതികൾ എത്തിയപ്പോൾ ഇളകി ജനക്കൂട്ടം, കുടുക്കിയതാണെന്ന് ശ്രീക്കുട്ടി

Spread the love

മൈനാഗപ്പള്ളി ആനൂർക്കാവിൽ യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. ജനരോക്ഷം കാരണം അപകടം നടന്ന സ്ഥലത്ത് ഇവരുമായി തെളിവെടുക്കാൻ സാധിച്ചില്ല തുടർന്ന് ഇന്ന് താത്കാലികമായി തെളിവെടുപ്പ് നിർത്തിവെച്ചു.

തന്നെ കേസിൽ മനഃപൂർവ്വം കുടുക്കിയതാണെന്ന് ഡോക്ടർ ശ്രീക്കുട്ടി ട്വന്റി ഫോറിനോട് പറഞ്ഞു. തെളിവെടുപ്പ് കഴിഞ്ഞു മടങ്ങി വരുമ്പോഴായിരുന്നു പ്രതികരണം. തെളിവെടുപ്പിന് എത്തിയപ്പോൾ ജനരോക്ഷം കാരണം ശ്രീക്കുട്ടിയെ വണ്ടിയിൽ നിന്ന് പുറത്തിറക്കാൻ ആയിരുന്നില്ല.അപകടം നടന്ന ആനൂർകാവിൽ കേസിലെ മറ്റൊരു പ്രതിയായ അജ്മലുമായി പൊലീസ് എത്തിയെങ്കിലും രണ്ട് തവണയും തെളിവെടുക്കാൻ സാധിച്ചിരുന്നില്ല.

അപകടശേഷം പ്രതികൾ പോയ ഇടക്കുളങ്ങരയിലെ വീട്ടിലും പ്രതികൾ താമസിച്ച കരുനാഗപ്പള്ളിയിലെ ഫ്ലാറ്റിലും പൊലീസ് തെളിവെടുത്തു. പിന്നാലെയായിരുന്നു പൊലീസ് ശ്രീക്കുട്ടിയുടെ എത്തിയത്. പ്രതികൾ ലഹരിയ്ക്ക് അടിമയെന്നും ചോദ്യം ചെയ്യുമ്പോൾ പ്രതികളുടെ മൊഴികൾ പരസ്പര വിരുദ്ധമായിരുന്നുവെന്നും കസ്റ്റഡി അപേക്ഷയിൽ പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു.

മെഡിക്കൽ പരിശോധനയിൽ പ്രതികൾ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ നടന്നത് കൊലപാതകം അല്ലെന്നും അപകട മരണം മാത്രമായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.ഡോക്ടർ എന്ന് പറയുന്ന പരിഗണന ശ്രീക്കുട്ടി അർഹിക്കുന്നില്ലെന്ന് പറഞ്ഞ പ്രോസിക്യൂഷൻ ലഹരിയുടെ ഉറവിടം കണ്ടെത്താൻ ഡോക്ടറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.ഞായറാഴ്ച വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും.