Top NewsWayanad

നബിദിനത്തിന് ആഘോഷങ്ങളില്ല, ദുരന്തത്തിൽ മരിച്ചവർക്കായുള്ള പ്രാർത്ഥനകൾ മാത്രം’; മതമൈത്രിയുടെ പ്രതീകമായി വയനാട്

Spread the love

മതമൈത്രിയുടെ പ്രതീകമായ നാടാണ് മുണ്ടകൈയും ചൂരൽമലയും. ഇവിടുത്തെ ആഘോഷങ്ങളിൽ എല്ലാ മതത്തിലുള്ളവരും ചേർന്ന് നിൽക്കാറുണ്ട്. ദുരന്തത്തിൽ മരിച്ചവർക്കായുള്ള പ്രാർത്ഥന മാത്രമാണ് ഇത്തവണ നബി ദിനത്തിൽ നടന്നത്. കഴിഞ്ഞ നബി ദിനത്തിൽ റാലി കടന്ന് പോകുമ്പോഴുള്ള മനുഷ്യർ ഇന്ന് ഇല്ല. മണ്ടക്കൈയിലെ ദുരന്തത്തിൽ തകർന്ന പള്ളിക്കടുത്തുള്ള ഖബർ സ്ഥാനങ്ങളിലും പ്രാർഥനകൾ നടന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ഇത്തവണ ഒരിടത്തും നബിദിന ആഘോഷങ്ങൾ ഇല്ല.

അതേസമയം പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ. പല ഇടങ്ങളിലും മദ്രസ വിദ്യാർഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണ് ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് കലാപരിപാടികളും ഭക്ഷണ വിതരണവും നടന്നു.

വർണക്കൊടികളും ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നബിദിന പുലരിയിൽ നാടെങ്ങും വർണാഭമായ ഘോഷയാത്ര നടന്നത്. പ്രവാചക പ്രകീർത്തനങ്ങൾ ചൊല്ലി മുന്നോട്ട് നീങ്ങിയ നബിദിന റാലികളിൽ മധുരം വിതരണം ചെയ്തും സന്തോഷം കൈമാറിയും ഏവരും അണിനിരന്നു. കേരളത്തിൽ ഓണാവധിക്കിടെ എത്തിയ നബി ദിനത്തിന് ഇക്കുറി ആഘോഷപ്പകിട്ട് ഏറിയെന്ന് പറയാം.