KeralaTop News

‘സ്പീക്കറുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ച: ഷംസീർ പറയാൻ പാടില്ലാത്ത കാര്യം’; ചിറ്റയം ഗോപകുമാർ

Spread the love

ആർഎസ്എസ് നേതാക്കളുമായി ADGP കൂടിക്കാഴ്ച നടത്തിയതിൽ അപാകതയില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സ്പീക്കറുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്നും ആ സ്ഥാനത്ത് ഇരുന്ന് പറയാൻ പാടില്ലാത്ത കാര്യമാണെന്നുമാണ് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം.

നിയമസഭ സ്പീക്കർ അങ്ങനെയൊരു കാര്യം പറയാൻ പാടില്ലായിരുന്നു. രാജ്യത്ത് വർഗീയ ഫാഷിസം ഇല്ലാതാകുക എന്നതാണ് ലക്ഷ്യമെന്നും അതിനാൽ സ്പീക്കറുടെ പരാമർശം ന്യായീകരിക്കാൻ കഴിയില്ലെന്ന് ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. ഇടതുമുന്നണി നയത്തിന് തന്നെ എതിരായ പ്രസ്താവനയാണ് സ്പീക്കർ നടത്തിയതെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. ആർഎസ്എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവനയെ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐഎം തന്നെ ഷംസീറിന്റെ പ്രസ്താവനയെ തള്ളി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. ആര് പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്നും അദ്ദേഹം ചോദിച്ചു. ആരുടെ നിർദേശപ്രകാരമാണ് സംസ്ഥാനത്തെ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളെ കണ്ടത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിൽ പോയത് എന്തിനെന്നും ചിറ്റയം ​ഗോപകുമാർ ചോദിച്ചു.

ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കർ പറഞ്ഞു. കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നുമായിരുന്നു സ്പീക്കർ ഷംസീർ പറഞ്ഞിരുന്നത്. ആർഎസ്എസ് നേതാവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ചായിരുന്നു സ്പീക്കറുടെ പരാമർശം.