NationalTop News

“ഞങ്ങൾ തെരുവില്‍ സമരം ഇരുന്നപ്പോള്‍ പിന്തുണ തന്ന പാർട്ടി”; വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേര്‍ന്നു

Spread the love

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേര്‍ന്നു.ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര , ഹരിയാനയിലെ കോൺഗ്രസിൻ്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവർക്കൊപ്പമാണ് ഇരുവരും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കോൺഗ്രസ്സിൽ അംഗത്വം എടുത്തത്തിൽ അഭിമാനം ഉണ്ടെന്നും ഞങ്ങൾ തെരുവിൽ സമരം ഇരുന്നപ്പോൾ പിന്തുണ തന്ന പാർട്ടിയാണിതെന്നും മോശം സമയത്ത് മാത്രമേ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകു എന്ന് മനസിലാകൂവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

”പാരീസ് ഒളിമ്പിക്സിൽ പരമാവധി താൻ പരിശ്രമിച്ചിരുന്നു പക്ഷേ ഫൈനലിൽ എത്താൻ കഴിഞ്ഞില്ല ദൈവം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ തന്നെ നിയോഗിക്കുന്നു, പോരാട്ടം അവസാനിച്ചിട്ടില്ല., മുന്നോട്ട് പോകും. കേസ് കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് കോൺഗ്രസ് തെരഞ്ഞെ ടുപ്പ് സമതിയാണ് തീരുമാനിക്കുന്നത്. ഒളിംപിക്സ് വേദിയിൽ എന്താണ് സംഭവിച്ചത് എന്ന് താൻ പിന്നീട് സംസാരിക്കും വിനേഷ് ഫോഗട്ട് കൂട്ടിച്ചേർത്തു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.ഇരുവരും റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ എക്സ് പോസ്റ്റിലൂടെയാണ് വിനേഷ് റെയില്‍വെ ജോലി രാജിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്.