KeralaTop News

ക്രൂരമായ നരനായാട്ട് നടത്തിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം’; എം.എം ഹസന്‍

Spread the love

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍,വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്ക് ഗുരുതരപരിക്കാണ് പോലീസ് മര്‍ദ്ദനത്തിലേറ്റത്.മൃഗീയമായിട്ടാണ് അബിനെ പൊലീസ് മര്‍ദിച്ചത്. രാഹുലിന്റെ കാലില്‍ എസിപി ബൂട്ടിട്ട് ചവിട്ടി. അബിന്റെ തലതല്ലിപ്പൊളിച്ചു. വനിതാ പ്രവര്‍ത്തകരെ വലിച്ചിഴച്ചു. ക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും എം.എം ഹസന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. രണ്ടു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ അബിൻ വർക്കിയ്ക്കടക്കം എട്ടു പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി നേരിടുമെന്ന് സമരമുഖത്തെത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വെല്ലുവിളിച്ചു.അധോലോകത്തെ തിരിച്ചറിയുന്ന ഏതാളുടെ ആരോപണവും യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ പി വി അൻവറിൻ്റെ പരിഹാസത്തിന് മറുപടി നൽകി.

സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകരെ പൊലീസ് തടഞ്ഞതും സംഘർഷം ഇരട്ടിയാക്കി. പ്രകോപനം എല്ലാ പരിധിയും വിട്ടതോടെ പൊലീസ് ലാത്തി വീശി. പൊലീസും പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടിയതോടെ സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി.

കല്ലേറിലും സംഘർഷത്തിലും 5 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പത്തനംതിട്ടയിലും കോട്ടയത്തും തൃശൂരും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചുകളും സംഘർഷത്തിൽ കലാശിച്ചു.