NationalTop News

കന്നഡ സിനിമയിലും ഹേമ കമ്മറ്റി ഇംപാക്ട്; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി സംഘടന ‘ഫയർ’

Spread the love

സാൻഡൽവുഡിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ. കന്നഡ സിനിമ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ നേരിൽ കണ്ടു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈം​ഗിക ചൂഷണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ സമിതിയെ നിയോ​ഗിക്കണമെന്നാവശ്യപ്പെട്ട് ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈന്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നൽകി.

സുരക്ഷിതവും തുല്യവുമായ തൊഴിൽ അന്തരീക്ഷമൊരുക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള നടപടികൾ എടുക്കണമെന്നും കത്തിൽ ചൂണ്ടികാട്ടുന്നു. ഇതിന് വേണ്ടിയുള്ള നിർദേശങ്ങൾ സമിതി നടപ്പാക്കണം. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് പുറത്ത് വിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

നടിമാരും സംവിധായകരുമുൾപ്പെടെ 153 അം​ഗങ്ങളാണ് സംഘടനയുടെ പേരിൽ കത്ത് നൽകിയത്. സംഘടനയുടെ പ്രസിഡൻ്റും സംവിധായകയുമായ കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജ ​ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ,സംയുക്ത ഹെ​ഗ്ഡെ, ഹിത, നടന്മാരായ സുദീപ്, ചേതൻ അഹിംസ, തുടങ്ങിയവർ ഇതിലുൾപ്പെടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ വിവിധ സിനിമ സംഘടനകൾ സമാന രീതിയിലുള്ള സമിതി വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. തെലുങ്ക് സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള പ്രത്യേക സമിതിയുടെ റിപ്പോർട്ട് പുറത്ത് വിടാൻ ‘വോയിസ് ഓഫ് വിമൻ’ സർക്കാരിനോട് അഭ്യർത്ഥിച്ചു. അതേസമയം ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുമെന്നും തമിഴ് സിനിമാ പ്രവർത്തകരുടെ സംഘടന നടികർ സംഘം വ്യക്തമാക്കി.