GulfTop News

അമീര്‍ അംഗീകാരം നല്‍കി; ഖത്തറില്‍ സ്വകാര്യമേഖലയില്‍ സ്വദേശിവല്‍കരണം ആറു മാസത്തിനകം പ്രാബല്യത്തില്‍ വരും

Spread the love

ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട 2024-ലെ 12-ാം നമ്പര്‍ നിയമത്തിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും സ്വദേശികള്‍ക്കും സ്വദേശി വനിതകളുടെ കുട്ടികള്‍ക്കും പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കാനും അതുവഴി സ്വദേശികളുടെ മാനവവിഭവശേഷി സ്വകാര്യ മേഖലയില്‍ പരമാവധി പ്രയോജനപ്പെടുത്താനുമാണ് നിയമ ലക്ഷ്യം വയ്ക്കുന്നത്.

സ്വദേശികളായ യോഗ്യരായ ആളുകളെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുക,, സ്വദേശികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കമ്പനികളുടെ കഴിവ് വര്‍ധിപ്പിക്കുക, സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തൊഴില്‍ സ്ഥിരത ഉറപ്പാക്കുക, യോഗ്യരായ ഉദ്യോഗസ്ഥരുടെ തൊഴില്‍ വിപണി ആവശ്യകത നിറവേറ്റുക, സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പുതിയ നിയമത്തിന് കീഴില്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുമെന്ന് തൊഴില്‍ മന്ത്രലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി . വാണിജ്യ റജിസ്ട്രേഷനുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ , രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, സര്‍ക്കാരും സ്വകര്യ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന സ്ഥാപനങ്ങള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികള്‍, ലാഭേച്ഛ ലക്ഷ്യം വയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങള്‍, കായിക സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ തുടങ്ങിയവ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. സ്ഥാപനത്തിന്റെ നിലവാരം , തൊഴിലാളികളുടെ എണ്ണം, ജോലി എന്നിവയെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിച്ച് സ്വകാര്യ മേഖലയ്ക്കായി തൊഴില്‍ ദേശസാല്‍ക്കരണ പദ്ധതി നടപ്പിലാക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഖത്തരി പൗരന്മാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സുസ്ഥിരമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, തൊഴില്‍ ദേശസാല്‍ക്കരണത്തിനായുള്ള സ്റ്റാന്‍ഡേര്‍ഡ് തൊഴില്‍ കരാര്‍ ടെംപ്ലേറ്റുകള്‍ പുറപ്പെടുവിക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറുമാസം പൂര്‍ത്തിയാകുന്നതോടെ പ്രാബല്യത്തില്‍ വരും. വരും ദിവസങ്ങളില്‍ നിയമത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാകും.