Friday, February 20, 2026
Latest:
KeralaTop News

യഹോവ സാക്ഷികളുടെ പ്രാർത്ഥന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി; പൊലീസ് പരിശോധന ആരംഭിച്ചു

Spread the love

യഹോവ സാക്ഷികളുടെ പ്രാർത്ഥന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി. കൊച്ചി തോപ്പുംപടിയിലെ പ്രാർത്ഥന കേന്ദ്രത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇന്ന് രാവിലെ എറണാകുളം കണ്ട്രോൾ റൂമിലേക്കാണ് ഫോൺ സന്ദേശം ലഭിച്ചത്. ഇതേതുടർന്ന് ജില്ലയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചു.

കഴിഞ്ഞ ഒക്ടോബർ 2023 ൽ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നിരുന്നു. ഏകദേശം 2000 പേർ പങ്കെടുത്ത വേദിയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 36 പേർക്ക് പരുക്കേൽക്കുകയും ഒരു സ്ത്രീ അടക്കം എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശിയായ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അന്നുതന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് തന്നെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

ബോംബ് നിർമ്മാണത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതി മാർട്ടിൻ വ്യക്തമാക്കിയിരുന്നു. തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിച്ചത്.കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മാർട്ടിൻ വ്യക്തമാക്കിയിരുന്നു.പെട്രോളും പടക്കത്തിലെ വെടിമരുന്നും ബോംബ് നിർമാണത്തിനായി ഉപയോഗിച്ചു. പ്രാർത്ഥന സദസിൽ ഡൊമിനിക്കിന്റെ ഭാര്യ മാതാവ് ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നെങ്കിലും കൃത്യത്തിൽ നിന്ന് പ്രതി പിന്മാറിയിരുന്നില്ല.