Thursday, April 2, 2026
Latest:
KeralaTop News

നെഹ്റു ട്രോഫി വള്ളംകളിയിൽ അനിശ്ചിതത്വം; ബേപ്പൂർ ഫെസ്റ്റിന് പണം അനുവദിച്ചതിൽ പ്രതിഷേധം ശക്തമാക്കുന്നു

Spread the love

നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നതിനിടെ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂർ ഫെസ്റ്റിനു 2.45 കോടി അനുവദിച്ചതിനെരായ ജനവികാരം ശക്തമാകുന്നു.

ബേപ്പൂർ ഫെസ്റ്റും വള്ളംകളിയുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ടൂറിസം മേഖലയുടെ കണ്ണാണ് നെഹ്റു ട്രോഫിയെന്നും ആ കണ്ണ് ഞങ്ങൾ കുത്തിപ്പൊട്ടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ നെഹ്റുട്രോഫി വള്ളംകളി തീയതി തീരുമാനിക്കേണ്ടത് സർക്കാരല്ലെന്നും NTBR സൊസൈറ്റിയാണെന്നുമുള്ള നിലപാടിൽ മന്ത്രി കൈമലർത്തി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളിയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ടൂറിസം മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ബേപ്പൂർ ഫെസ്റ്റിന് രണ്ടേ മുക്കാൽ കോടി രൂപ കൂടി അനുവദിച്ചതിലാണ് വിവാദം തുടരുന്നത്. നെഹ്റു ട്രോഫി വള്ളംകളി നടക്കണം എന്നാണ് സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും നിലപാട്. ഒരു കോടി രൂപ അതിനായി ടൂറിസം വകുപ്പ് നൽകുന്നുണ്ടെന്നും മന്ത്രി വ്യകതമാക്കിയെങ്കിലും എന്ന് നടത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

എന്നാൽ നെഹ്റു ട്രോഫി വള്ളംകളി സംബന്ധിച്ച് മന്ത്രി നടത്തിയ പ്രതികരണങ്ങളിൽ ബോട്ട് ക്ലബ് ഭാരവാഹികളോ വള്ളംകളി പ്രേമികളോ സംതൃപ്തരല്ല. വള്ളംകളി റദ്ദാക്കിയാൽ വലിയ സാമ്പത്തിക നഷ്ടമാകും ടൂറിസം മേഖലയ്ക്കും വള്ളംകളി ക്ലബ്ബുകൾക്കും ഉണ്ടാവുക. 60 മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോ ക്ലബ്ബുകൾക്കും പരിശീലനത്തിനും മറ്റുമായി ചെലവായത്. സെപ്റ്റംബർ മാസം അവസാനത്തോടെ എങ്കിലും വള്ളംകളി നടത്തണമെന്നതാണ് ആവശ്യം. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് വള്ളംകളി സംരക്ഷണ സമിതിയുടെ തീരുമാനം.