KeralaTop News

വി കെ പ്രകാശിനെതിരായ പരാതി; ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ നീക്കം

Spread the love

സംവിധായകന്‍ വി കെ പ്രകാശിനെതിരായ ലൈംഗിക ആരോപണപരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ്. യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചു. യുവതിയുടെ രഹസ്യമൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിത്തോട്ടം പൊലീസാണ് കൊല്ലം സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കിയത്. ദുരനുഭവം നേരിട്ട ഹോട്ടല്‍ സംബന്ധിച്ച് വ്യക്തതവരുത്താനാണ് പൊലീസ് നീക്കം. രാതിക്കാരിയെ നേരിട്ട് എത്തിച്ചാകും വ്യക്തത വരുത്തുക. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നതിലും ഉത്തരവ് ഇറങ്ങിയില്ല.

കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് വി കെ പ്രകാശിനെതിരെ കേസെടുത്തത് . ഐപിസി 354 A (1) i വകുപ്പാണ് ചുമത്തിയത്. സിനിമയുടെ കഥ പറയാനായി എത്തിയപ്പോള്‍ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി.
2022ല്‍ കൊല്ലത്തെ ഹോട്ടലില്‍ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തില്‍ പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ലൈംഗിക അതിക്രമമാണ് വി കെ പ്രകാശിനു മേല്‍ ചുമത്തിയിട്ടുള്ളത്.

അതേസമയം കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഇന്ന് പൊലീസ് കേസെടുത്തു. അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് തനിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 377 ആണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്‍കിയത്. ബംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി. 2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്.
കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് പരാതിക്കാരന്‍. മുന്‍പ് അദ്ദേഹം മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. രഞ്ജിത്തിനെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.