KeralaTop News

ജവാൻ റം ഫാക്ടറിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് വഞ്ചിച്ചു; CPIM മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്

Spread the love

ജവാൻ റം ഫാക്ടറിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരെ കേസ്. കാവാലം പഞ്ചായത്ത് വടക്കൻ വെളിയനാട് മീഡിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെളിയനാട് നോർത്ത് ഷജിത്ത് ഭവനിൽ ഷജിത്ത് ഷാജിക്കും ഭാര്യ ശാന്തിനിക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്‌താണ് യുവാക്കളെ വഞ്ചിച്ചത്. കാവാലം കുന്നുമ്മ സ്വദേശികളായ 2 പേരിൽ നിന്നു 4.25 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഒരാളിൽ നിന്ന് 2.5 ലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 1.75 ലക്ഷം രൂപയുമാണ് തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇരുവരും പണം നൽകിയത്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി യുവാക്കൾ രംഗത്ത് എത്തിയിത്.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലയിലെ ഒട്ടനവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പണം നഷ്‌ടപ്പെട്ട ചങ്ങനാശേരിയിലെ ഒരു കൂടുംബം കഴിഞ്ഞ ദിവസം ഷജിത്തിൻ്റെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക ആളുകളിൽ പണം നേരിട്ടു കൈപ്പറ്റുകയായിരുന്നു. ചിലർ പണം കൈമാറുന്ന വീഡിയോ അടക്കം എടുത്തു സൂക്ഷിച്ചിട്ടുണ്ട്.

വടക്കൻ വെളിയനാട് മിഡിൽ ബ്രാഞ്ച് ഒരു വർഷമായി നിലവിൽ ഇല്ലെന്നും ഷജിത്തിനെ 3 മാസം മുൻപ് പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കിയതായും സിപിഐഎം നേതൃത്വം പറഞ്ഞു. വടക്കൻ വെളിയനാട്ടെ മൂന്ന് ബ്രാഞ്ചുകൾ ചേർത്തു രണ്ട് ബ്രാഞ്ചുകളാക്കിയപ്പോൾ വെളിയനാട് മിഡിൽ ബ്രാഞ്ച് ഒഴിവാക്കുകയായിരുന്നു. സ്ഥഥിരമായി പാർട്ടി യോഗങ്ങളിൽ എത്താതിരുന്ന ഷജിത്തിനെതിരെ പല ആരോപണങ്ങളും കേട്ടിരുന്നു.

ജോലി ചെയ്യുന്നതായി പറയുന്ന വിദേശ മദ്യ നിർമാണ ശാലയിൽ ഷജിത്ത് ജോലി ചെയ്‌തിട്ടില്ലെന്നും തിരിച്ചറിയൽ രേഖ അടക്കം വ്യാജമായി നിർമിച്ചതാണെന്നും പാർട്ടി അന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിലുമാണു മൂന്ന് മാസം മുൻപ് പാർട്ടി അംഗത്വത്തിൽ നിന്നു ഷജിത്തിനെ പുറത്താക്കിയതെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കിയ. അതേസമയം ഷിജിത്തിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ ശാന്തിനി നെടുമുടി പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസ് എടുത്തതായി നെടുമുടി പൊലീസ് പറഞ്ഞു.