NationalTop News

വനിതാ ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ അതീവ ജാഗ്രതാ നിർദ്ദേശം

Spread the love

ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതക പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ അതീവ ജാഗ്രതാ നിർദ്ദേശം. സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധത്തിനും, ബംഗ്ലാ ബന്ദിനും പിന്നാലെ ബിജെപി നടത്തുന്ന ധർണയുടെ പശ്ചാത്തലത്തിലാണ് കൊൽക്കത്ത പൊലീസിന് അതീവ ജാഗ്രത നിർദ്ദേശം നൽകിയത്. കഴിഞ്ഞ രണ്ടു ദിവസവും ഉണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നു എന്നാണ് കൊൽക്കത്ത പൊലീസിന്റെ കണ്ടെത്തൽ.

എന്നാൽ വീ വാണ്ട്‌ ജസ്റ്റിസ് എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി മുഖ്യമന്ത്രി മമത ബാനർജിയുടെ വീട് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ അഞ്ച് പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നുവെന്നും പ്രതിഷേധിക്കുന്ന ഡോക്ടർമാരെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മമത കൂട്ടിച്ചേർത്തു.

അതേസമയം, കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. ”മക്കൾ ഇല്ലാത്ത മമതക്ക് തങ്ങളുടെ വേദന മനസ്സിലാകില്ല” എന്നായിരുന്നു പിതാവിന്റെ പ്രതികരണം. ബംഗാളിൽ തീപടർന്നാൽ, ഡൽഹിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ചാമ്പലാകുമെന്ന് കഴിഞ്ഞ ദിവസം മമത നടത്തിയ പരാമർശത്തിൽ ബിജെപി ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ആർജി കറിലെ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയുടെ അടുത്ത സുഹൃത്ത് എ എസ് ഐ അനുപ് ദത്തയെ സിബിഐ നുണപരിശോധനക്ക്‌ വിധേയനാക്കും. കുറ്റകൃത്യത്തെക്കുറിച്ച് ഇയാൾക്ക് നേരത്തെ അറിവുണ്ടായിരുന്നോ എന്നതാണ് സിബിഐയ്ക്ക് ഇനി അന്വേഷിക്കാനുള്ളത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘം ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരെ അടക്കം ചോദ്യം ചെയ്തിരുന്നു.