NationalTop News

പ്രതീക്ഷയോടെ കേരളം; സംഭരിച്ച വിളകള്‍ക്കും വായ്പകള്‍ക്കും ഉൾപ്പെടെ സഹായം വേണം; കേന്ദ്രത്തോട് ആവശ്യപ്പെട്ടു

Spread the love

കൽപ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിക്കാനിരിക്കെ സംഭരിച്ച് വച്ചിരുന്ന വിളകള്‍ക്കും വായ്പകള്‍ക്കും ഉള്‍പ്പെടെ സഹായം വേണമെന്ന് ആവശ്യപ്പെട്ട് കേരളം. വയനാട്ടില്‍ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘത്തിന് മുന്നില്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. വയനാട്ടിലേത് അസാധാരണ ദുരന്തമെന്ന രീതിയില്‍ കണക്കാക്കിയാല്‍ മാത്രമേ ഈ ആവശ്യങ്ങള്‍ പരിഗണിക്കാനിടയുള്ളൂ.

നിലവില്‍ താൽക്കാലിക പുനരധിവാസം വരെയുള്ള പ്രവർത്തനങ്ങള്‍ക്ക് സർക്കാരിന് തടസ്സങ്ങള്‍ വന്നിട്ടില്ലെങ്കിലും സ്ഥിരം പുരനധിവാസത്തിലേക്ക് കടക്കുമ്പോള്‍ കേന്ദ്ര സഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല. അതിനാല്‍ ആദ്യ ​ഗഡുവെങ്കിലും താമസിക്കാതെ ലഭിക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. ഇപ്പോള്‍ പിഡിഎൻഎ സംഘം തയ്യാറാക്കുന്ന റിപ്പോർട്ടും കേന്ദ്രം വിലയിരുത്തും. ഭാവിയില്‍ ലോകബാങ്ക്, ജെയ്ക്ക പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ക്കും പിഡിഎൻഎ റിപ്പോർട്ട് നിർണായകമാകും.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനുള്ള കേന്ദ്ര സഹായം തേടി വിശദമായ മെമ്മോറാണ്ടം കേരളം സമർപ്പിച്ചിരുന്നു. ദുരന്തത്തിലുണ്ടായ നാശനഷ്ടം, മാലിന്യം നീക്കാനുള്ള ചെലവ്, പുനരധിവാസം ഉള്‍പ്പെടെ അടങ്ങുന്ന മെമ്മോറാണ്ടം ആണ് നല്‍കിയത്. എന്നാല്‍ സഹായം വരുമ്പോള്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കപ്പെടുമോയെന്ന് കേരളത്തിന് ആശങ്കയുണ്ട്. പലയാളുകളും ക്വിന്‍റല്‍ കണക്കിന് വിളകള്‍ വീടുകളിലും മറ്റും സംഭരിച്ച് വച്ചിരുന്നു. ഉരുള്‍പ്പൊട്ടലില്‍ പൂര്‍ണമായും അത് നഷ്ടപ്പെട്ടു. കുടുംബത്തിന്‍റെ സമ്പാദ്യം നഷ്ടമായതോടെ വിദേശ സർവകലാശാലകളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായി.

ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തവർ നിരവധി പേരുണ്ട്. മുണ്ടക്കൈയില്‍ നിരവധി ഹോംസ്റ്റേകളും ആളുകള്‍ നടത്തിയിരുന്നു. ഇതെല്ലാം സഹായം പ്രഖ്യാപിക്കുമ്പോള്‍ കണക്കിലെടുക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. പിഡിഎൻഎ വകുപ്പുകള്‍ തിരിച്ചുള്ള അവലോകനം നടത്തുമ്പോള്‍ ഇക്കാര്യവും സംസ്ഥാനവും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ദുരന്ത സഹായത്തില്‍ ഒഴിവാക്കുന്ന ഈ മേഖലകള്‍ പരിഗണിക്കാൻ എല്‍3 ദുരന്തമായി ഉരുള്‍പ്പൊട്ടലിനെ കണക്കാക്കേണ്ടി വരും